ചിറ്റൂർ: കർണടകയിൽ നിന്ന് മീൻവണ്ടിയിൽ എത്തിച്ച 1050 ലിറ്റർ സ്‌പിരിറ്റ് ചിറ്റൂർ അഞ്ചാം മൈലിൽ നിന്നും എക്‌സൈസ് സംഘം പിടികൂടി. ഈസ്റ്റർ പ്രമാണിച്ച് കേരളത്തിലേക്ക് സ്‌പിരിറ്റ് കടത്തുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് പാലക്കാട് എക്‌സൈസ് ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് വാഹനം പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന
നെടുമ്പശേരി, കത്തനപറമ്പിൽ എം.വിഷ്ണു (24), കൊടുങ്ങല്ലൂർ ചുണ്ടേക്കാട്ടിൽ ഷെബീർ (33) എന്നിവരെ അറസ്റ്റുചെയ്തു. വണ്ണാമട മേഖലയിലെ തെങ്ങിൻ തോപ്പുകളിൽ കലക്കുകള്ള് നിർമ്മിക്കാനായാണ് സ്‌പിരിറ്റ് എത്തിച്ചതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.
മീൻ കൊണ്ടുവരുന്ന പിക്കപ്പ് വാനിൽ ഏറ്റവും പിറകിൽ ചീഞ്ഞ മീനുകൾ നിറച്ച പെട്ടികൾ അടുക്കിയ ശേഷം അകത്ത് 35 ലിറ്ററിന്റെ 30 കന്നാസുകളിലായാണ് സ്‌പിരിറ്റ് സൂക്ഷിച്ചിരുന്നത്.
എക്‌സൈസ് ഇന്റലിജന്റ്സ് ബ്യൂറോ ഇൻസ്‌പെക്ടർ സി.ശെന്തിൽകുമാറിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർമാരായ പി.ഷാജി, ജെ.ആർ.അജിത്, എ.കെ.സുമേഷ്, എം.എസ്.മിനു, സി.രാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |