പാലക്കാട്: തീപ്പെട്ടിക്കോലുപോലെ ശോഷിച്ചു പോയ ജില്ലയിലെ തീപ്പെട്ടി വ്യവസായം ഇനിയൊരു തിരിച്ചുവരവിന് ത്രാണിയില്ലാതെ എരിഞ്ഞു തീരുകയാണ്. വർദ്ധിക്കുന്ന കൂലി, ഉത്പാദനച്ചെലവ്, അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവയാണ് ഈ മേഖലയെ തളർത്തുന്നത്. ഇതിനുപുറമേ വിലയിടിവും കയറ്റുമതി നിലച്ചതും പ്രതിസന്ധി ഇരട്ടിയാക്കി.
തീപ്പെട്ടിക്കൊള്ളികൾ നിർമ്മിച്ച് മരുന്നു നിറയ്ക്കുന്നതിനായി തമിഴ്നാട്ടിലെ കമ്പനികളിലേക്ക് കയറ്റി അയക്കുന്ന നൂറോളം യൂണിറ്റുകളുണ്ട് ജില്ലയിൽ. തെങ്കാശി, ശിവകാശി, കോവിൽപ്പെട്ടി തുടങ്ങി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിലെ കമ്പനികൾക്കുവേണ്ടിയാണ് ഇവിടെ തീപ്പെട്ടിക്കൊള്ളി നിർമ്മിച്ചിരുന്നത്.
വ്യവസായത്തിന്റെ പ്രതാപകാലത്ത് കിലോഗ്രാമിന് 85 - 90 രൂപയുണ്ടായിരുന്ന തീപ്പെട്ടിക്കൊള്ളിക്ക് നിലവിൽ 35 മുതൽ 45 രൂപവരെ മാത്രമേ കിട്ടുന്നുള്ളൂ. നല്ലരീതിയിൽ നടക്കുന്ന കമ്പനിയാണെങ്കിൽ നാലു ദിവസം കൊണ്ട് ഒരു ലോഡ് കൊള്ളി നിർമ്മിക്കാൻ പറ്റും. തുടർന്ന് തമിഴ്‌നാട്ടിലേക്ക് കയറ്റി അയയ്ക്കും. മൂവായിരത്തോളം തൊഴിലാളികൾക്ക് നേരിട്ട് ജോലിനൽകുന്ന വ്യവസായമാണിത്. ഇന്നിപ്പോൾ തൊഴിലാളികൾക്ക് ശമ്പളം പോലും നൽകാനാവാതെ വലയുകയാണ് കമ്പനിയുടെ നടത്തിപ്പുകാർ.
കയറ്റുമതി കുറഞ്ഞു
തമിഴ്നാട്ടിൽ തീപ്പെട്ടി വില കുറഞ്ഞതോടെയാണ് ജില്ലയിലെ കൊള്ളിനിർമ്മാണ യൂണിറ്റുകൾ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്. കൊവിഡിന് ശേഷം വിദേശ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും കുറഞ്ഞതോടെ തമിഴ്നാട്ടിൽ തീപ്പെട്ടിയുടെ വില പകുതിയായി. ഇതിനു പിന്നാലെയാണ് ജില്ലയിൽ നിന്നുള്ള കൊള്ളി കയറ്റുമതിയും ഗണ്യമായി കുറഞ്ഞത്.
പെട്ടി നിർമ്മാണവുമില്ല
തീപ്പെട്ടിക്കൊള്ളിക്കൊപ്പം യൂണിറ്റുകളിൽ സജീവമായിരുന്ന പെട്ടിനിർമ്മാണം നേരത്തെ നിർത്തലാക്കി. കടലാസ് നിർമ്മിത പെട്ടികൾ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ തമിഴ്നാട്ടിൽ സജീവമായതോടെ മരത്തിൽ നിർമിച്ചിരുന്ന പെട്ടികളുടെ വിപണി ഇടിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തോളമായി ജില്ലയിലെ എല്ലാ യൂണിറ്റുകളിലും കൊള്ളികൾ മാത്രമാണു നിർമ്മിക്കുന്നതെന്നു സംഘടനാ ഭാരവാഹികൾ പറയുന്നു. നേരത്തെ കൊള്ളികൾ നിർമിച്ചിരുന്ന മിക്ക കേന്ദ്രങ്ങളിലും പെട്ടികൾ കൂടി ഉൽപാദിപ്പിച്ചിരുന്നു. ഇവ രണ്ടും തമിഴ്നാട്ടിലെ കമ്പനികളിലേക്കു കയറ്റി അയച്ചാണു മരുന്ന് നിറച്ചു വിപണിയിലെത്തിയിരുന്നത്. പെട്ടിയും കൊള്ളിയും നിർമിക്കുന്ന യൂണിറ്റുകൾ തമിഴ്നാട്ടിൽ സജീവമായതും വ്യവസായ മേഖലയ്ക്കു തിരിച്ചടിയായി മാറി.
തീപ്പെട്ടിയാക്കുന്നത്
നാട്ടിൻപുറങ്ങളിലെ പെരുമരം സംസ്‌കരിച്ചെടുത്താണ് തീപ്പെട്ടിക്കൊള്ളിയാക്കുന്നത്. പെരുമരത്തിന്റെ തൊലികളഞ്ഞ് നിശ്ചിത അളവുകളിൽ മുറിക്കും. യന്ത്രത്തിൽ കയറ്റി ഷീറ്റാക്കി വീണ്ടും യന്ത്രത്തിൽ വെച്ച് കൊള്ളിക്കുള്ള കഷണങ്ങളാക്കി മുറിച്ച് വെയിലിൽ ഉണക്കും. ശേഷം ഇവ ചാക്കുകളിലാക്കിയാണ് കയറ്റുമതി ചെയ്യുന്നത്. ഓർഡറുകൾ അനുസരിച്ചു 35 മുതൽ 45 വരെ മില്ലിമീറ്റർ നീളത്തിൽ മുറിച്ചാണ് കൊള്ളികളാക്കുന്നത്. തമിഴ്‌നാട്ടിലെ തീപ്പെട്ടി നിർമ്മാണ കമ്പനികൾക്കു സമീപത്തായി കൊള്ളി നിർമ്മാണ കമ്പനികളും തുടങ്ങിയത് കേരളത്തിൽ നിന്നുള്ള കൊള്ളി കയറ്റുമതിയെ കാര്യമായി ബാധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |