ചെർപ്പുളശ്ശേരി: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി ചെർപ്പുളശ്ശേരി നഗരത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിനിടെ സംഘർഷം.യോഗം നടന്നുകൊണ്ടിരിക്കെ മുദാവാക്യം വിളികളുമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ എത്തുകയായിരുന്നു. പൊലീസ് ഇവരെ തടഞ്ഞതോടെ സ്ഥലത്ത് സംഘർമുണ്ടായി. മുദ്രാവാക്യം വിളികളുമായി ഡി.വൈ.ഐ പ്രവർത്തകർ വേദിയിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതോടെയാണ് പൊലീസ് ലാത്തി വീശിയത്. എന്നാൽ പ്രവർത്തകർ പിരിഞ്ഞു പോകാൻ തയ്യാറായില്ല. മുദ്രാവാക്യം വിളിച്ച് നേർക്കുനേർ വന്നതോടെ നഗരത്തിൽ ഏറെ നേരം സംഘർഷാവസ്ഥയുണ്ടായി. ഇരുപക്ഷത്തേയും നേതാക്കളും പ്രവർത്തകർക്കൊപ്പം ചേർന്നതോടെ സംഘർഷം നിയന്ത്രിക്കാൻ പൊലീസിന് ഏറെ പണിപ്പെടേണ്ടി വന്നു.
ഇതിനിടെ പ്രതിഷേധവുമായി മഹിളാ കോൺഗ്രസ് സംഘടിപ്പിച്ച വേദിയിലേക്ക് പ്രവർത്തകർ ഇരച്ചെത്തി. വേദിയിൽ ഇവർ കയറിയിരുന്നതോടെ പൊലീസിന് വീണ്ടും ബലപ്രയോഗവും ലാത്തി ചാർജും നടത്തേണ്ടി വന്നു. കൂടുതൽ പൊലീസെത്തിയാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
സമാധാനപരമായി സംഘടിപ്പിച്ച പ്രതിഷേധത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവർത്തകരെത്തി മൈക്ക് പിടിച്ചുവാങ്ങി അക്രമം നടത്തുകയായിരുന്നെന്നും യോഗ സ്ഥലത്തെ ബാനറുകളും കസേരകളും ഉൾപ്പടെ നശിപ്പിച്ചതായും മഹിളാ കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ പ്രതിഷേധത്തിനിടെ കോൺഗ്രസ് പ്രവർത്തകർ ഡി.വൈ.എഫ്.ഐ വനിതാ നേതാവിനെ ഉൾപ്പടെ അക്രമിച്ചതായി ഡിവൈ.എഫ്.ഐയും ആരോപിച്ചു. സംഘർഷത്തെ തുടർന്ന് പൊലീസ് നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. അമ്പതോളം പേർക്കെതിരെ കേസെടുത്തതായും പൊലീസ് പറഞ്ഞു.
അമ്പതോളം പേർക്കെതിരെ കേസെടുത്തു.
നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി.
നഗരത്തിൽ സ്ഥാപിച്ച കൊടിതോരണങ്ങളും ഫ്ളക്സ് ബോർഡുകളും പൊലീസ് നീക്കം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |