ഫാക്ടംഫോസ്- 1490 (ഒരുചാക്ക്) രൂപ.
അമോണിയം സൾഫേറ്റി-1,100(ഒരുചാക്ക്) രൂപ.
കൊല്ലങ്കോട്: കർഷകർക്ക് ഇരുട്ടടിയായി രാസവളത്തിന്റെ വിലവർദ്ധിക്കുന്നു. കേന്ദ്ര ബഡ്ജറ്റിനു ശേഷമാണ് വളങ്ങൾക്ക് വില കുത്തനെ കൂട്ടിയത്. പത്തുമാസത്തിനിടെ ഒരുചാക്ക് ഫാക്ടംഫോസിന് 500 രൂപയാണ് കൂടിയത്. 1490 രൂപയാണ് നിലവിലെ വില. അമോണിയം സൾഫേറ്റിന് 75 രൂപ കൂടി. ചാക്കിന് 1,100 രൂപയായി. 2021 മേയിൽ 990 രൂപയായിരുന്നു വില. ജൂണിൽ ഒറ്റയടിക്ക് 1,350 രൂപയായി വർദ്ധിപ്പിച്ചെങ്കിലും വിതരണക്കാർ സ്റ്റോക്ക് എടുക്കാതിരുന്നതോടെ 1,125 രൂപയാക്കി കുറച്ചിരുന്നു. ആഗസ്റ്റിൽ വീണ്ടും 1,325 രൂപയാക്കി വർദ്ധിപ്പിച്ചു. ഈ വർഷം 1390 രൂപയായിരുന്നത് മാർച്ചിൽ 1490 രൂപയാക്കി.
കഴിഞ്ഞ ഒന്നും രണ്ടും വിള നെൽകൃഷിയുടെ സമയത്ത് യൂറിയയുടേയും പൊട്ടാഷിന്റേയും ക്ഷാമം ഉണ്ടായിരുന്നു. ഇപ്പോൾ കർഷകർ ഏറ്റവുമധികം ഉപയോഗിക്കുന്ന സമ്മിശ്ര വളമായ ഫാക്ടം ഫോസിന്റെ വില വർദ്ധിച്ചത് കർഷകരെ വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. ഇഫ്‌കോ അടക്കമുള്ള മറ്റ് കമ്പനികളുടെ കോംപ്ലക്സ് വളം ലഭ്യമാണെങ്കിലും കർഷകർക്ക് കൂടുതൽ ആവശ്യം ഫാക്ടംഫോസാണെന്ന് വിതരണക്കാർ പറയുന്നു. ഫാക്ടംഫോസിനോടൊപ്പം യൂറിയ കൂടി ചേർത്താണ് നെല്ലിന് രണ്ടാംവളപ്രയോഗം നടത്തുക. മൂന്നാം വളപ്രയോഗം നടത്തുമ്പോൾ യൂറിയക്കു പകരം പൊട്ടാഷാണ് ചേർക്കുക. തോട്ടവിളകൾക്കും പച്ചക്കറി, കരിമ്പ്, കിഴങ്ങ് വിളകൾക്കും ഫാക്ടംഫോസ് ആവശ്യമാണ്.
കേന്ദ്ര ബഡ്ജറ്റിൽ സബ്സിഡി വെട്ടിക്കുറച്ചു
അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റവും ഇറക്കുമതി ചെയ്യുന്ന ചേരുവകകളുടെ ലഭ്യത കുറവുമാണ് വില കൂടാൻ കാരണം. 2021ലെ കേന്ദ്ര ബഡ്ജറ്റിൽ രാസവളം സബ്സിഡിക്കായി 1,40,122 കോടി രൂപയാണ് വകയിരുത്തിയത്. ഇത്തവണ അത് 1,05,22 കോടിയായി കുറഞ്ഞു. 25 ശതമാനം കുറവാണ് വരുത്തിയത്. യൂറിയയുടെ സബ്സിഡി ഇനത്തിൽ 2021ൽ 75,930 കോടി നൽകിയ സ്ഥാനത്ത് ഇക്കുറി 63,222 കോടിയായി കുറച്ചു. 17ശതമാനമാണ് കുറവ്. കർഷകർക്ക് ഏറ്റവുമധികം ആവശ്യമുള്ള വളമാണ് യൂറിയ. നൈട്രജൻ, ഫോസ്‌ഫറസ്, പൊട്ടാഷ് എന്നിവ അടങ്ങിയ എൻ.പി.കെ വളങ്ങളുടെ സബ്സിഡിയിൽ 35 ശതമാനമാണ് കുറവ് വരുത്തിയത്. 2021ൽ 64,192 കോടി വകയിരുത്തിയ സ്ഥാനത്ത് ഇത്തവണ 42,00 കോടിയായി കുറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |