പാലക്കാട്: ഓണത്തിന് നാടാകെ ചെണ്ടുമല്ലിക്കാലമാണ്. പൊന്നോണനാളിൽ വീട്ടുമുറ്റത്ത് വർണ്ണാഭമായ പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി പൂക്കളും ഒരുങ്ങി. ചെണ്ടുമല്ലിക്കിനി തമിഴ്നാടിനെ ആശ്രയിക്കേണ്ട അവസ്ഥയും നമുക്കിപ്പോൾ കുറഞ്ഞു. അതിർത്തി പ്രദേശങ്ങളായ മീനാക്ഷിപുരം എരുത്തിയാമ്പതി, നല്ലേപ്പിള്ളി തുടങ്ങിയ ഇടങ്ങളിലും വാണിയംകുളം പഞ്ചായത്തിലും ചെണ്ടുമല്ലി പൂ കൃഷികളാണ് ഓണക്കാലത്ത് താരമായിരിക്കുന്നത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നാലേക്കറോളം പൂക്കൃഷിയും ചെയ്തിട്ടുണ്ട്.
മുൻപെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് മാരി മുത്തു മീനാക്ഷി പുരത്തെ തന്റെ 50 സെന്റ് സ്ഥലത്താണ് രണ്ടു തരം നാടൻ ചെണ്ടുമല്ലിയുടെ വിളവെടുത്തത്. പെരുമാട്ടി കൃഷിഭവനിൽ നിന്നം 2400 തൈകൾ വാങ്ങിയാണ് നട്ടത്. നിലവിൽ ഒരു കി.ഗ്രാം ചെണ്ടുമല്ലിക്ക് പാലക്കാട് മാർക്കറ്റിൽ 80 രൂപയുണ്ട്. എന്നാൽ മീനാക്ഷി പുരം ലോക്കൽ മാർക്കറ്റിൽ വെറും 40 രൂപയാണ് ലഭിച്ചതെന്ന് മാരിമുത്തു പറഞ്ഞു. എന്തായാലും ഓണം മാർക്കറ്റിൽ പ്രതീക്ഷയുണ്ട്.
മീനാക്ഷി പുരം പ്രദേശത്ത് പല കർഷകരും ചെണ്ടുമല്ലി കൃഷിയിലാണ് ഇത്തവണ പ്രതീക്ഷ അർപ്പിച്ചിരിക്കുന്നത്. ഒന്നര മാസം മുമ്പ് പെരുമാട്ടി പഞ്ചായത്തിലെ അഗ്രോ പ്രോസസ് ഫാമൽ നിന്ന് തൈകൾ വാങ്ങി കൃഷിയിറക്കിയ എരുത്തമ്പതി ഐ.എസ്.ഡി ഫാമിലെ ചെണ്ടുമല്ലി കൃഷിയും വിളവെടുപ്പിന് പാകമായി.
വാണിയംകുളം പഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ ജനകീയാസൂത്രണ പദ്ധതി പ്രകാരം വനിതാ കർഷകരുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിലായുള്ള 50 സെന്റ് സ്ഥലത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി കഴിഞ്ഞ ദിവസം വിളവെടുത്തു.
വിളവെടുപ്പ് വാണിയംകുളം പഞ്ചായത്ത് പ്രസിഡന്റ് കെ. ഗംഗാധരൻ ഉദ്ഘാടനം ചെയ്തു. കർഷക മേഴ്സി ജോർജിന്റെ സ്ഥലത്താണ് ഉദ്ഘാടനം നടന്നത്. ഓണവിപണി ലക്ഷ്യമിട്ട് രണ്ടു മാസം മുൻപേ 6300 ചെണ്ടുമല്ലി തൈകൾ വാണിയംകുളം പഞ്ചായത്ത് വിതരണം ചെയ്തിരുന്നു.
18 കുടുംബശ്രീ വനിതാ ഗ്രൂപ്പുകൾ വ്യത്യസ്ത പ്രദേശങ്ങളിലാണ് ചെണ്ടുമല്ലി കൃഷി ചെയ്തത്. അവർക്കായി പൂകൃഷിയിൽ പരിശീലനവും പഞ്ചായത്ത് സംഘടിപ്പിച്ചിരുന്നു. വാണിയംകുളത്തെ എക്കോ ഷോപ്പിലാണ് പൂക്കളുടെ വിൽപ്പന നടത്തുന്നത്. കിലോയ്ക്ക് 70 രൂപയാണ് വിപണി വില. ഓണവിപണി ലക്ഷ്യം വെച്ച് ആദ്യമായാണ് പഞ്ചായത്തിൽ ചെണ്ടുമല്ലി പൂകൃഷി ചെയ്യുന്നത്.
പൂക്കൾ കൃഷി ചെയ്ത് കുടുംബശ്രീയും
ഓണപ്പൂക്കളം ഒരുക്കാനുള്ള പൂക്കൾ കൃഷി ചെയ്ത് കുടുംബശ്രീയും രംഗത്തുണ്ട്. കുടുംബശ്രീയുടെ നേതൃത്വത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നാലേക്കറോളം പൂക്കൃഷിയാണ് ചെയ്തിട്ടുള്ളത്. ചെണ്ടുമല്ലി തന്നെയാണ് താരം. അത്തം മുതലുള്ള പത്തുദിവസത്തെ ഓണവിപണി ലക്ഷ്യംവെച്ച് രണ്ടു മാസം മുൻപ് കൃഷി ആരംഭിച്ചിരുന്നു.
നാടൻ ചെണ്ടുമല്ലി സീസണിൽ മാത്രമാണ് പൂക്കുന്നതെങ്കിലും നല്ല രീതിയിൽ പരിപാലിച്ചാൽ ഒരു വർഷത്തോളം പൂക്കൾ ലഭിക്കും
- ഐ.എസ്.ഡി ഫാം അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |