തൃത്താല: കാട്ടുപന്നികൾ നെൽക്കർഷകർക്ക് ഭീഷണിയാകുന്നു. വെള്ളാളൂർ അമ്പലവട്ടം പാടശേഖരത്തിൽ നടീൽ പൂർത്തിയായ പാടത്തിന്റെ വരമ്പുകൾ മുഴുവൻ കുത്തി ഇളക്കിയ നിലയിലാണ്. കൂടാതെ കാട്ടുപന്നികൾ പാടത്തിറങ്ങി നെൽചെടികളും നശിപ്പിച്ചിട്ടുണ്ട്. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മേഖലയിലെ കർഷകർ. ചെറിയ കുട്ടികൾ അടക്കം കൂട്ടമായെത്തിയാണ് കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത്. ചിലപ്പോൾ ഇവയെ റോഡിലും കാണുമെന്ന് കർഷകർ പറയുന്നു. വാഴ, തെങ്ങ്, കിഴങ്ങ് തുടങ്ങി എല്ലാം നശിപ്പിക്കുന്നതിനാൽ പ്രദേശത്ത് യാതൊന്നും കൃഷിചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ്. അടുക്കള തോട്ടങ്ങൾ വരെ ഇവയെത്തി നശിപ്പിക്കുന്നുണ്ട്. ഇവയെ നിയന്ത്രിക്കാൻ തൃത്താല, ചാലിശ്ശേരി പൊലീസ് സ്റ്റേഷനുകളിൽ പരിശീലനം നേടിയവർ ഇല്ലാത്ത സാഹചര്യത്തിൽ പരുതൂരിൽ നിന്ന് ഒരാളെ എത്തിക്കാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. മറ്റ് മേഖലയിൽ നിന്ന് പരിശീലനം നേടിയ ആളുകളെ എത്തിക്കാൻ ശ്രമം നടത്തി വരികയാണെന്നും പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
പാടത്ത് മദ്യക്കുപ്പികളുടെ കൂമ്പാരം
കുമനല്ലൂർ പാടശേഖരത്തിൽ മാവറ ഭാഗത്ത് കഴിഞ്ഞ ദിവസം പാടത്തിറങ്ങിയ കർഷകന്റെ കാലിൽ കുപ്പിച്ചില്ലു കയറി സാരമായി പരിക്കേറ്റു. വാഹനത്തിൽ ഇരുന്ന് മദ്യപിച്ചശേഷം റോഡരികിലുള്ള പാടത്തേക്ക് കുപ്പികൾ വിലച്ചെറിയുന്നതാണെന്ന് കർഷകർ പറയുന്നു. പാടത്ത് വീണ കൂപ്പികൾ കാണാൻ കഴിയാത്തതും ട്രാക്ടർ തട്ടി ഇവ പൊട്ടിപ്പോകുന്നതും അപകടം വരുത്തിവയ്ക്കുന്നു.
വരമ്പ് വെക്കാനും നടീലിനും ഇറങ്ങുന്ന കർഷകർക്ക് കാലിൽ പരിക്കേറ്റാൽ മിക്കവാറും ആ സീസണിൽ വയലിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യമാണ് ഉണ്ടാകുന്നത്.
ഇക്കാര്യത്തിൽ എന്ത് പരിഹാരം കാണാൻ കഴിയുമെന്ന ആലോചനയിലാണ് മേഖലയിലെ കർഷകർ. നിരീക്ഷണ കാമറ സ്ഥാപിച്ചാൽ ഒരു പരിധിവരെ കുപ്പികൾ വയലിൽ തള്ളുന്നവരെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഇവർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |