പാലക്കാട്: സ്വാതന്ത്ര്യസമര ചരിത്രത്തിൽ വലിയ സ്ഥാനമുള്ള അകത്തേത്തറയിലെ ശബരി ആശ്രമം നൂറിന്റെ നിറവിലേക്ക്. ഗാന്ധിജയന്തി ദിനത്തിൽ ഒരുവർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കമാകും.
അയിത്തോച്ചാടനം ലക്ഷ്യമിട്ട് സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക പരിഷ്‌കർത്താവുമായിരുന്ന ടി.ആർ. കൃഷ്ണസ്വാമി അയ്യർ അകത്തേത്തറ നടക്കാവിൽ സ്ഥാപിച്ചതാണ് ആശ്രമം. സ്വാതന്ത്ര്യ ലബ്ധിക്കും അധഃസ്ഥിത വിഭാഗങ്ങളുടെ സാമൂഹിക നീതിക്കും വേണ്ടിയുള്ള ഗാന്ധിജിയുടെ പോരാട്ടങ്ങളിൽനിന്ന് പ്രചോദനമുൾകൊണ്ടാണ് കൃഷ്ണസ്വാമി അയ്യർ ശബരി ആശ്രമം സ്ഥാപിച്ചത്. ഗാന്ധിജി മൂന്നുതവണ സന്ദർശിച്ച കേരളത്തിലെ ഏക സ്ഥാപനമാണിത്. 1925ലും 1927ലും പിന്നീട് കസ്തൂർബ ഗാന്ധിക്കൊപ്പം 1934 ജനുവരി 10നും അദ്ദേഹം ആശ്രമം സന്ദർശിച്ചു.
ഗാന്ധിജിയുടെ എഴുപതാം രക്തസാക്ഷിത്വത്തിന്റെ ഭാഗമായി ആശ്രമത്തിൽ കേരള സർക്കാർ നേതൃത്വത്തിൽ ഒരു രക്തസാക്ഷി സ്മൃതിമണ്ഡപം നിർമിച്ചിട്ടുണ്ട്. രാജ്യത്ത് ആദ്യമായി മിശ്രഭോജനം നടന്നത് ശബരി ആശ്രമത്തിലാണെന്നത് അത് എക്കാലവും സംരക്ഷിച്ചു നിറുത്തേണ്ടതിന്റെ ആവശ്യകതയെ ഓർമപ്പെടുത്തുന്നു.
സന്ദേശയാത്ര 21ന്
അകത്തേത്തറ ശബരി ആശ്രമത്തിന്റെ ശതാബ്ദിയും ഹരിജൻ സേവ സംഘത്തിന്റെ നവതിയും വിളംബരം ചെയ്തുകൊണ്ട് പയ്യന്നൂരിലെ ആശ്രമത്തിൽനിന്ന് ശ്രീനാരായണ സമാധി ദിനമായ 21ന് ശബരി ആശ്രമത്തിലേക്ക് സന്ദേശയാത്ര നടത്തും. ഹരിജൻ സേവ സംഘം പ്രസിഡന്റ് ഡോ. എൻ. ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി ഡോ. എം.എൻ. ഗോപാലകൃഷ്ണ പണിക്കർ എന്നിവർ നേതൃത്വം നൽകുന്ന ജാഥ 26ന് ശബരി ആശ്രമത്തിൽ എത്തിച്ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |