പാലക്കാട്: കണ്ണാടി പഞ്ചായത്തിൽ മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഊർജ്ജിതം. വഴിയരികിൽ മാലിന്യം തള്ളുന്നവർക്കും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ അലക്ഷ്യമായി കത്തിക്കുന്നവർക്കുമെതിരെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപടി സ്വീകരിക്കുന്നുണ്ട്. ഇത്തരത്തിൽ ഇതുവരെ രണ്ടുപേരിൽ നിന്നായി 10,500 രൂപ പിഴ ഈടാക്കി.
നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ കൈവശം വയ്ക്കുന്ന വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടക്കുന്നുണ്ട്. ഇത്തരത്തിൽ കണ്ടെത്തുന്ന വ്യാപാരികൾക്കെതിരെയും പഞ്ചായത്ത് നടപടി സ്വീകരിക്കും. ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. വീടുകളിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കുകയും ജലസ്രോതസുകളിൽ മാലിന്യം തള്ളുന്നതും തടയുന്നതിനുള്ള ബോധവത്കരണവും പഞ്ചായത്ത് നടത്തുന്നുണ്ട്. ഹരിതകർമ്മ സേനാംഗങ്ങളും സജീവമായി പ്രവർത്തനം തുടരുന്നു. സ്‌കൂളുകളിൽ വിദ്യാർത്ഥികൾക്ക് ബോധവത്കരണ ക്ലാസുകളും നൽകിവരുന്നു.
5000 രൂപ പാരിതോഷികം
പഞ്ചായത്ത് പരിധിയിലെ പൊതുസ്ഥലങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ മാലിന്യങ്ങൾ തള്ളുന്നതോ കത്തിക്കുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ അത് മൊബൈൽ ഫോൺ ക്യാമറയിൽ ഫോട്ടോ, വീഡിയോ രൂപത്തിൽ എടുത്ത് പഞ്ചായത്ത് അധികൃതരിൽ എത്തിക്കാനായിരുന്നു നിർദേശം. ഇത്തരത്തിൽ എത്തുന്ന ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കുറ്റക്കാരിൽ നിന്നും 25,000 രൂപ വരെ പിഴ ഈടാക്കുകയും വിവരം അറിയിക്കുന്നവർക്ക് 5000 രൂപ പാരിതോഷികവും നൽകും.
പഞ്ചായത്തിലെ പൊതുനിരത്തുകളിൽ മാലിന്യ നിക്ഷേപം വർദ്ധിക്കുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ നടപടി.
മാലിന്യം വർദ്ധിക്കുന്ന കേന്ദ്രങ്ങളിൽ സി.സി.ടി.വികൾ
കണ്ണാടി പഞ്ചായത്ത് പരിധിയിൽ അമിതമായി മാലിന്യം നിക്ഷേപിക്കപ്പെടുന്ന കേന്ദ്രങ്ങൾ കണ്ടെത്തി അവിടെ സി.സി.ടി.വികൾ സ്ഥാപിക്കാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചു. ഇതിനായി പഞ്ചായത്തിന്റെ പ്ലാനിംഗ് ഫണ്ടിൽ നിന്നും അഞ്ച് ലക്ഷം രൂപ വകയിരുത്തിയതായി സെക്രട്ടറി അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |