പാലക്കാട്: ഭാരത് ജോഡോ യാത്രയുടെ ഭാഗമായി അട്ടപ്പാടിയിലെ ആദിവാസി ഗോത്ര വിഭാഗങ്ങളുമായി രാഹുൽ ഗാന്ധി സംവദിച്ചു. പട്ടാമ്പി രാജപ്രസ്ഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംവാദം പരിപാടിയിലാണ് വിവിധ ഗോത്ര വിഭാഗങ്ങളുടെ ഊര് മൂപ്പൻമാരുമായും അട്ടപ്പാടിയിലെ ഉയർന്ന വിദ്യാഭ്യാസം നേടിയ യുവാക്കളുമായും രാഹുൽ ആശയവിനിമയം നടത്തിയത്.
ഭാരതത്തിലെ മറ്റേതൊരു സംസ്‌കാരം പോലെ മികച്ചത് തന്നെയാണ് ആദിവാസി വിഭാഗത്തിന്റെ സംസ്‌കാരമെന്ന് രാഹുൽ പറഞ്ഞു. തിരുവനന്തപുരത്തെയോ ഡൽഹിയിലെയോ ഉദ്യോഗസ്ഥരോട് കാടിനെ കുറിച്ച് ചോദിച്ചാൽ അറിയാവുന്നതിനെക്കൾ വിവരങ്ങൾ പകർന്നു നൽകാൻ നിങ്ങൾക്ക് കഴിയും. കാടിനോട് ഇഴുകി ജീവിക്കുന്ന നിങ്ങളെക്കാൾ നിങ്ങളുടെ അനുഭവസമ്പത്തിനേക്കാൾ വലിയൊരു അറിവുമില്ലെന്നും സംവാദ പരിപാടിക്കിടെ രാഹുൽ കൂട്ടിച്ചേർത്തു.
അട്ടപ്പാടിയിലെ ആശുപത്രികളിൽ ചികിത്സാ സൗകര്യം കുറവാണെന്ന് ഊര് മൂപ്പന്മാർ പറഞ്ഞു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം അട്ടപ്പാടി ഊരിലെ വിദ്യാർത്ഥികൾ സ്‌കൂളുകളിൽ പോകുന്നത് കുറയുന്നുവെന്ന് അട്ടപ്പാടിയിലെ യുവാക്കൾ പറഞ്ഞു. ആദിവാസി പാരമ്പര്യ ചികിത്സകൾ ആയുഷ് വകുപ്പിൽ ഉൾപ്പെടുത്തണമെന്നും ഊര് നിവാസികൾ ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ വിവിധ പ്രശ്നങ്ങളും ആശയവിനിമയ പരിപാടിക്കിടെ ആദിവാസികൾ പറഞ്ഞു. തുടർന്ന് കുപ്പുസ്വാമിയുടെ നേതൃത്വത്തിലുള്ള നമുക്ക് നാമേ കല സാംസ്‌കാരിക സിമതിയുടെ നേതൃത്വത്തിൽ ഗോത്ര കലകൾ രാഹുലിന് മുന്നിൽ അവതരിപ്പിച്ചു. ഗോത്ര പാരമ്പര്യത്തിന്റെ പ്രതീകമായ ചുണ്ടിവില്ലും കോഗലും രാഹുൽ ഗാന്ധിക്ക് സമ്മാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |