ഒറ്റപ്പാലം: 'ശിരസ്സുയർത്തി പറയുക ലഹരിക്കടിപ്പെടില്ലൊരു നാളും നാം... വരം കണക്കെ കിട്ടിയ ജീവിതം എറിഞ്ഞുടക്കുകയില്ല നാം..." എന്ന വരികളിലൂടെ മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സമൂഹത്തിൽ നന്മയുടെ സന്ദേശമുയർത്താൻ തോൽപ്പാവക്കൂത്തുമായി കൂനത്തറയിലെ കലാസംഘം. ലഹരിക്കെതിരെ ബോധവൽക്കരണ സന്ദേശം നൽകാൻ 'ലഹരി കൂത്ത് " എന്ന പേരിലാണ് തോൽപ്പാവക്കൂത്ത് സംഘം പ്രചാരണം നടത്തുന്നത്.
രാമായണ കഥയിൽ നിന്ന് വ്യത്യസ്തമായി നൂതനവും വ്യത്യസ്തവുമായ വിഷയാവിഷ്കാരങ്ങളിലേക്ക് തോൽപ്പാവ കൂത്തിനെ ഉപയോഗപ്പെടുത്തുകയാണ് കലാസംഘം. കലയെ സമൂഹത്തിനോട് പ്രതിജ്ഞാബദ്ധമായ കാര്യങ്ങൾക്ക് ഉപയോഗിക്കുക എന്നതാണ് ലക്ഷ്യമെന്ന് തോൽപ്പാവക്കൂത്ത് രംഗത്തെ ആചാര്യൻ രാമചന്ദ്രപുലവരും മകൻ രാജീവ് പുലവരും പറഞ്ഞു. വിദ്യാർത്ഥികൾക്കായിട്ടാണ് ആദ്യ വേദി അരങ്ങേറിയത്.
കേരളത്തിൽ വിവിധയിടങ്ങളിൽ ലഹരിക്കെതിരെ തോൽപ്പാവകൾ കഥ പറയും. ഉയർന്ന വിദ്യാഭ്യാസവും ജോലിയും ലഭിക്കേണ്ട മകൻ ലഹരിക്കടിമപ്പെട്ട് ജീവിതം തിരിച്ചു കിട്ടാനാവാത്തവിധം നഷ്ടമായ ഒരു കുടുംബത്തിന്റെ കഥയാണ് ലഹരി കൂത്തിൽ അവതരിപ്പിക്കുന്നത്. രാമചന്ദ്രപുലവരുടെ ശിക്ഷണത്തിൽ മകൻ രാജീവ് പുലവർ ആണ് സംവിധാനം. പ്രശോഭ്, സുജിത്ത്, വിജയ്‌കൃഷ്ണ, ആദിത്യൻ, രാജലക്ഷ്മി, അശ്വതി, നിത്യ, നിവേദ്യ, ദേവപ്രിയ എന്നിവരാണ് സംഘത്തിലുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |