പാലക്കാട്: പൊലീസുകാരനല്ല, പക്ഷെ പൊലീസ് യൂണിഫോമുകളുകളുടെ സ്പെഷലിസ്റ്റാണ് പാലക്കാട് പുതുപ്പരിയാരം കടംപടിപ്പുര വീട്ടിൽ കെ.എസ്.സുരേഷ് എന്ന അമ്പത്തിമൂന്നുകാരൻ. 29 വർഷമായി സുരേഷ് പൊലീസ് യൂണിഫോമുകൾ മാത്രം തൈയ്‌ക്കാൻ തുടങ്ങിയിട്ട്. ബാഡ്ജുകളും സ്റ്റാറും നെയിംപ്ലേറ്റും ഒക്കെയായി യൂണിഫോമിന്റെ അഴകളവുകൾ ഒട്ടും പിഴയ്ക്കില്ല. ഫയർഫോഴ്സിന്റെയും ഫുൾക്കൈ ഉൾപ്പെടെ ഉദ്യോഗസ്ഥരുടെ തരമനുസരിച്ച് യൂണിഫോമിലെ വ്യത്യാസങ്ങളെല്ലാം കാണാപാഠം.
തന്റെ 13-ാം വയസിൽ ഏഴാം ക്ലാസിലെ പഠനം അവസാനിപ്പിച്ചായിരുന്നു സുരേഷ് തയ്യൽ രംഗത്തെത്തിയത്. അയൽവാസിയായ വേലപ്പനായിരുന്നു ഗുരു. മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറം സുരേഷ് വെറുമൊരു തയ്യൽക്കാരനല്ല. പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ സുരേഷിന്റെ കൈയൊപ്പ് പതിഞ്ഞ യൂണിഫോം ധരിക്കാത്ത പൊലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ് സേനാംഗങ്ങൾ ഇല്ലെന്നു തന്നെ പറയാം.
പാലക്കാട്- കോഴിക്കോട് ദേശീയ പാതയ്ക്കരികിൽ മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയന് എതിർ വശത്താണ് സുരേഷിന്റെ 'ബിഗ് ബെൻ" എന്ന ടൈലറിംഗ് സ്ഥാപനം. പൊലീസ് യൂണിഫോം തയ്ക്കാൻ കോയമ്പത്തൂരിൽ നിന്ന് തുണികൊണ്ടുവരും. ഒരു യൂണിഫോമിന് 720 രൂപയാണ് വില. വനിതാ ഓഫീസർമാരുടേതിന് കുറച്ചുകൂടും. 900 രൂപ.
ദിവസം നാലു യൂണിഫോം വരെ തൈക്കും. ദിവസം അഞ്ച് യൂണിഫോമുകളെങ്കിലും ചെയ്തുകൊടുക്കുന്നതാണ് രീതി. ജൂൺ, ജൂലായ്, ആഗസ്റ്റ് മാസങ്ങളിലാണ് തിരിക്ക് കൂടുതലെന്ന് സുരേഷ് പറഞ്ഞു. ജില്ലയിലെ സ്റ്റുഡന്റ് പൊലീസിന്റെ യൂണിഫോമുകളുടെ ഓർഡറുകളും സ്വീകരിക്കാറുണ്ട്. ഷാനവാസും നാരായണനുമാണ് കടയിലെ സഹായികൾ. തിരക്കുള്ള സമയങ്ങളിൽ ഭാര്യ സുധയും സഹായത്തിനുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |