പാലക്കാട്: ഒന്നാംവിള നെല്ല് സംഭരണത്തിന്റെ തുക ലഭിക്കാത്തതിനെ തുടർന്ന് കർഷകർ ഹൈക്കോടതിയിലേക്ക്. നെല്ലിന്റെ വില ഉടനെ നൽകാൻ നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് ദേശീയ കർഷക സംരക്ഷണ സമിതി മുഖ്യമന്ത്രി, സിവിൽ സപ്ലൈസ് മന്ത്രി, കൃഷിവകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി എന്നിവർക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.
സംഭരണം അവസാനിച്ചിട്ട് മാസങ്ങളായിട്ടും നെല്ലളന്ന തുക ലഭിക്കുന്നതിനുള്ള കാലതാമസത്തെ ചൊല്ലി വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മാസങ്ങൾക്ക് മുമ്പ് മന്ത്രിമാരുടെ നേതൃത്വത്തിൽ ചർച്ചയും നടന്നിരുന്നു. ചർച്ചയിൽ കർഷകർക്ക് നെല്ല് അളന്നാൽ ഉടൻ ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ നെല്ല് അളന്നിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അക്കൗണ്ടിലേക്ക് നയാ പൈസ പോലും ലഭിച്ചിട്ടില്ലെന്നാണ് കർഷകർ ആരോപിക്കുന്നത്. കൊയ്ത്ത് കഴിഞ്ഞ ദിവസങ്ങളോളം നെല്ല് സൂക്ഷിച്ച് സപ്ലൈക്കോയ്ക്ക് കൊടുത്ത് മാസങ്ങൾ കഴിഞ്ഞാണ് പി.ആർ.എസ് കർഷകന് ലഭിക്കുന്നത്. അതിന് ശേഷം മാസങ്ങൾ കഴിഞ്ഞാണ് നെല്ലിന്റെ വില കിട്ടുന്നത്. ഇത് വർഷങ്ങളായി ആവർത്തിക്കുന്ന പ്രക്രിയയാണ്. ഇത് മൂലം കൃഷിയിറക്കുന്നതിന് മാത്രമല്ല വീട്ട് ചെലവിന് പോലും പണമില്ലാതെ കടം വായ്പ വാങ്ങേണ്ട ഗതികേടിലാണ് കർഷകർ.
പണത്തിനായി കർഷകൻ സിവിൽ സപ്ലൈസ് ഓഫീസിൽ ചെല്ലുമ്പോൾ ഫണ്ടില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയാണ്. കർഷകരിൽ നിന്ന് നെല്ല് സംഭരിക്കേണ്ടതും പണം കർഷകനും നൽകേണ്ടതും സിവിൽ സപ്ലൈസ് വകുപ്പിന്റെ ഉത്തരവാദിത്തമാണ്. സംഭരണത്തിന് വേണ്ട തുക സർക്കാർ ബഡ്ജറ്റിൽ ഉൾപ്പെടുത്തണം. അങ്ങനെയാണെങ്കിൽ നെല്ല് അളന്ന ഉടൻ കർഷകർക്ക് പണം ലഭ്യമാകുമെന്നും ദേശീയ കർഷക സംരക്ഷണസമിതി നേതാക്കൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |