ചെർപ്പുളശ്ശേരി: തൂതപ്പുഴയ്ക്ക് കുറുകെ മാപ്പാട്ടുകര പള്ളിക്കടവ് എളാട് പാലം യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തം. പുഴയുടെ ഇരുകരകളിലും റോഡ് സൗകര്യമുണ്ടെങ്കിലും പാലമില്ലാത്തത് കാരണം വലിയ ദുരിതമാണ് ഇവിടുത്തുകാർ നേരിടുന്നത്. മുമ്പ് കടത്തുതോണി ഉണ്ടായിരുന്നെങ്കിലും ഇത് നിലച്ചിട്ട് വർഷങ്ങളായി.
ഇവിടെ പാലം നിർമ്മിക്കാൻ 2012ൽ പൊതുമരാമത്ത് വകുപ്പ് പദ്ധതി തയ്യാറാക്കുകയും പരിശോധന പൂർത്തിയാക്കുകയും ചെയ്തു. തുടർന്ന് 2016 ഏപ്രിലിൽ ഡിസൈൻ പൂർത്തീകരിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കി സ്ഥലമേറ്റെടുത്ത് ഇരുവശത്തും സർവേ കല്ലുകളും സ്ഥാപിച്ചു. പാലം നിർമ്മാണത്തിനുള്ള ഫണ്ട് ടോക്കൺ പ്രൊവിഷനായി പലതവണ സംസ്ഥാന ബഡ്‌ജറ്റിൽ ഉൾപ്പെടുത്തി. 14 കോടിയുടെ ഭരണാനുമതിയായെങ്കിലും നബാർഡിന് സമർപ്പിച്ച പദ്ധതിക്ക് സാമ്പത്തികാനുമതി ലഭിച്ചില്ല.
ഇവിടെ പാലം വന്നാൽ കുലുക്കല്ലൂർ പഞ്ചായത്തിലുള്ളവർക്ക് ആശുപത്രി ആവശ്യങ്ങൾക്ക് ഉൾപ്പടെ പെരിന്തൽമണ്ണ ഭാഗത്തെത്താൻ ചുറ്റിവളയാതെ 30 കിലോമീറ്ററോളം ലാഭിക്കാം. വിദ്യാർത്ഥികൾക്കും പാലം വന്നാൽ വലിയ അനുഗ്രഹമാകും.
ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
നിലച്ചുപോയ പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് മപ്പാട്ടുകരയിൽ കഴിഞ്ഞ ദിവസം നാട്ടുകാർ പ്രാരംഭ യോഗം കൂടി ഭാവി പരിപാടികൾക്ക് രൂപം നൽകി. ചില തല്പര കക്ഷികളുടെയും റിയൽ എസ്റ്റേറ്റ് മാഫിയകളുടെയും തെറ്റിദ്ധരിപ്പിക്കലിന്റെ ഫലമായി പദ്ധതി അട്ടിമറിക്കപ്പെടുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.
അധികാരികൾ ഈ ആവശ്യത്തോട് ഇനിയും മുഖം തിരിഞ്ഞു നിന്നാൽ ശക്തമായ സമരവുമായി മുന്നോട്ട് പോകും. രാജൻ പൂതനായിൽ, കെ.പി.മുജീബ്, ഇബ്നു മുഈനുദ്ദീൻ, മുഹമ്മദാലി പള്ളത്ത്, സുഹൈൽ മാടാല, അബൂബക്കർ പള്ളത്ത്, ടി.അനിൽകുമാർ, സി.കെ.സിയാദ്, മാനു കരിമ്പനക്കൽ സംസാരിച്ചു. 25 അംഗ ആക്ഷൻ കൗൺസിലും യോഗത്തിൽ രൂപീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |