സൈബർ കുറ്റകൃത്യങ്ങൾ ഏറുന്നു, അടൂരിൽ ഡാറ്റ ബ്രീച്ച്

Monday 11 May 2026 12:36 AM IST

അടൂർ : സൈബർ തട്ടിപ്പുകളും ഹാക്കർമാരും ഡാർക്ക്‌ വെബ് ഇരകളും അടൂരിൽ വർദ്ധിക്കുന്നതിന് കാരണം അനുദിനം വ്യാപകമാകുന്ന ഡാറ്റാ ബ്രീച്ചിങ്ങാണെന്ന് സൈബർ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ലോൺ ആപ്പ് തട്ടിപ്പുകൾ ഉൾപ്പെടെയുള്ള സൈബർ കുറ്റകൃത്യങ്ങൾ വ്യാപകമായ സാഹചര്യമാണ് അടൂരിലേത്. ഡാറ്റാ ബ്രീച്ചിനെ കുറിച്ച് ജനത്തിന് കാര്യമായ ധാരണയില്ലാത്തത് തട്ടിപ്പിന് കാരണമാകുന്നുണ്ട്. ഡാറ്റ ബ്രീച്ചിലൂടെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും ചിത്രങ്ങളും കൈവശപ്പെടുത്താനാകും. സുരക്ഷ കുറഞ്ഞ ആപ്പുകൾ ഉപയോഗിക്കുന്നത് മൂലവും കമ്പനികളുടെ സർവർ പിഴവും വൈറസ് ആക്രമണവും കാരണവും വ്യാപകമായി ഡാറ്റ ചോർച്ച സംഭവിക്കാം. മൊബൈൽ നമ്പർ, ആധാർ / പാൻ വിവരങ്ങൾ, ബാങ്ക് വിവരങ്ങൾ, പാസ്‌വേഡുകൾ, ഇമെയിൽ, ഫോട്ടോകൾ, ഒ ടി പി / ലോഗിൻ ഡാറ്റ എന്നിവ ചോരുന്നുണ്ടോയെന്ന് പരിശോധന നടത്തേണ്ടത് അനിവാര്യമാണ്. സൈബർ തട്ടിപ്പ് കോളുകൾ, വ്യാജ ലോൺ ആപ്പുകളും അടൂർ കേന്ദ്രീകരിച്ചു കൂടുതലായി പ്രചരിക്കുന്നുണ്ട്. പ്രമുഖരുടെയടക്കം സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ആകുന്ന സംഭവങ്ങളും തുടർച്ചയായി ഉണ്ടാകുന്നു.

എന്താണ് ഡാറ്റ ബ്രീച്ച് ?

ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അനുവാദമില്ലാതെ, സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന വിവരങ്ങൾ ചോർത്തുക. സ്വകാര്യമായ വിവരങ്ങൾ ഹാക്കർമാരോ മറ്റ് അനധികൃത വ്യക്തികളോ കൈക്കലാക്കുന്ന അവസ്ഥയാണിത്.

ചോർത്തപ്പെടുന്ന വിവരങ്ങൾ ?

  • വ്യക്തിഗത വിവരങ്ങൾ: പേര്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ.

  • സാമ്പത്തിക വിവരങ്ങൾ: ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് നമ്പറുകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ.

  • ആരോഗ്യ വിവരങ്ങൾ: മെഡിക്കൽ റെക്കോർഡുകൾ.

  • ലോഗിൻ വിവരങ്ങൾ: യൂസർ നെയിം, പാസ്‌വേഡ്.

ശ്രദ്ധിക്കേണ്ടത്

◾ഓരോ സോഷ്യൽ മീഡിയ അക്കൗണ്ടിനും പ്രത്യേക പാസ്‌വേർഡ് ഇടാൻ ശ്രദ്ധിക്കുക ◾2-സ്റ്റെപ് വെരിഫിക്കേഷൻ ഓൺ ചെയ്യുക ◾ഒ ടി പി ഷെയർ ചെയ്യാതിരിക്കുക ◾സംശയകരമായ ലിങ്കുകൾ തുറക്കാതെ ഇരിക്കുക ◾പരിചയമില്ലാത്ത ലോൺ, ഫിനാൻസ് ആപ്പുകൾ ഒഴിവാക്കുക ◾ബാങ്ക് എസ് എം എസ്/ ഇ മെയിൽ നിരന്തരം പരിശോധിക്കുക.

ഡാറ്റ ബ്രീച്ച് വ്യാപകമാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് ഡിജിറ്റൽ സാക്ഷരത നൽകാനും നിയമസഹായത്തിനും ബോധവത്കരണ പ്രവർത്തനങ്ങൾക്കും സർക്കാർ സംവിധാനങ്ങളും സംഘടനകളും തയ്യാറാകണം.

മനുമോഹൻ, ബാങ്ക് ജീവനക്കാരൻ