കഴക്കൂട്ടം: കാമുകനെ തേടി കേരളത്തിലെത്തിയ ശ്രീലങ്കൻ സ്വദേശിയായ യുവതി താൻ സ്‌നേഹിച്ചയാൾ വിവാഹിതനാണെന്നും മൂന്ന് മക്കളുണ്ടെന്നും മനസിലാക്കിയതോടെ മാനസികമായി തകർന്നു. യുവതിയെ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
ഇക്കഴിഞ്ഞ ദിവസമാണ് കണിയാപുരം സ്വദേശിയായ യുവാവിനെ തേടി യുവതി തിരുവനന്തപുരത്തെത്തിയത്.ഇവർ ഗൾഫിലെ സ്ഥാപനത്തിൽ സഹപ്രവർത്തകരായിരിക്കെയാണ് പ്രണയത്തിലാകുന്നത്.എട്ടുമാസത്തോളം ഒന്നിച്ച് താമസിച്ചു. ഗർഭിണിയായതോടെ സ്വഭാവം മാറിയ ഇയാൾ നാട്ടിലേക്ക് കടന്നുകളയുകയായിരുന്നെന്ന് യുവതി കഴക്കൂട്ടം പൊലീസിനോട് പറഞ്ഞു.
ഇയാളെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് ഗൾഫിലെ ജോലി ഉപേക്ഷിച്ച് കേരളത്തിലെത്തിയത്. യുവാവിനെ പിന്തുണച്ച് ബന്ധുക്കളും സുഹൃത്തുക്കളും സംഘടിച്ചെത്തിയതോടെ യുവതി പൂർണമായും ഒറ്റപ്പെട്ടു. വഞ്ചിക്കപ്പെട്ടെന്ന് മനസിലാക്കിയതോടെ മാനസിക നില തകർന്ന അവർ പൊലീസ് സ്റ്റേഷൻ മുറ്റത്ത് കിടന്നുരുണ്ട് നിലവിളിച്ചു.തുടർന്ന് ഇവരെ ഊളംപാറ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ഇവർക്ക് നിയമസഹായം നൽകാനോ നാട്ടിലെത്തിക്കാനോ നിലവിൽ ആരുമില്ലാത്ത അവസ്ഥയാണ്. പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. മുമ്പും യുവാവിനൊപ്പം ഇവർ കേരളത്തിലെത്തിയിട്ടുണ്ട്. അപ്പോൾ നിർബന്ധിച്ച് ഗർഭച്ഛിദ്രത്തിന് വിധേയയാക്കിട്ടുണ്ടെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |