വോട്ടിന് പോയ ഭായിമാർ വന്നില്ല, നിർമാണമേഖല പ്രതിസന്ധിയിൽ

Friday 22 May 2026 12:07 AM IST
അന്യസംസ്ഥാനക്കാർ ഉൾപ്പെടെ പതിനഞ്ച് തൊഴിലാളികൾ ചെയ്തുകൊണ്ടിരുന്ന പത്തനംതിട്ട റിംഗ്റോഡ് സൈഡിലെ ഇന്റർലോക്ക് പാകൽ മലയാളി തൊഴിലാളികൾ കഴിഞ്ഞ ദിവസം പുനരാരംഭിച്ചപ്പോൾ

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ നാട്ടിലേക്ക് പോയ ബംഗാളികളും ആസാമികളുമായ തൊഴിലാളികൾ ഫലം വന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും മടങ്ങിയെത്താത്തത് നിർമ്മാണമേഖലയെ പ്രതിസന്ധിയിലാക്കി. വീട്, റോഡ് നിർമ്മാണം ഉൾപ്പെടെ മുന്നോട്ടു നീക്കാൻ കഴിയാതെ വലയുകയാണ് കരാറുകാർ. മഴക്കാലത്തിന് മുൻപേ വീട് പണി പൂർത്തിയാക്കി ഗൃഹപ്രവേശ ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നവർ കഷ്ടത്തിലായി. കഴിഞ്ഞ മാർച്ചിന് മുൻപ് പൂർത്തിയാക്കേണ്ടിയിരുന്ന റോഡ്, പാലം നിർമ്മാണങ്ങളും അനിശ്ചിതത്വത്തിലാണ്.

ജില്ലയിലെ ഒരു കരാറുകാരന് കീഴിൽ ശരാശരി അൻപത് അന്യസംസ്ഥാന തൊഴിലാളികൾ ഉണ്ടായിരുന്നു. ഇപ്പോൾ അത് അഞ്ചായി കുറഞ്ഞു. ബീഹാർ, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് ഇപ്പോൾ കരാറുകാരുടെ കൂടെയുള്ളത്. സമയം നോക്കാതെ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ നിർമാണ മേഖലയിൽ വ്യാപകമായതിനെ തുടർന്ന് മലയാളികൾ ഇൗ മേഖലയിൽ നിന്ന് വിട്ടുപോയിരുന്നു. പത്ത് തൊഴിലാളികളിൽ മൂന്നോ നാലോ പേർ മാത്രമാണ് മലയാളികളായി ഉണ്ടായിരുന്നതെന്ന് കരാറുകാർ പറയുന്നു. ഇവരെ ഉപയോഗിച്ചാണ് ഇപ്പോൾ റോഡ് പണികൾ നടത്തുന്നത്. നിശ്ചത സമയത്തിനുള്ളിൽ പണികൾ പൂർത്തിയാക്കാത്തതിനാൽ ബില്ലുകൾ സമർപ്പിക്കാൻ കഴിയാത്തത് പ്രതിസന്ധിയാണ്.

ബംഗാളിലും കൂലി വർദ്ധന

ബംഗാളിൽ വോട്ടുചെയ്യാൻ പോയ തൊഴിലാളികൾ മടങ്ങി വരാത്തതിന് പിന്നിൽ പുതിയ സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങളാണെന്ന് കരാറുകാർ പറയുന്നു. ബംഗാളിൽ ദിവസക്കൂലി 400ൽ നിന്ന് 600രൂപ വരെ വർദ്ധിപ്പിച്ചു. സ്വന്തമായി കൃഷി ചെയ്യുന്നതിന് സർക്കാർ സബ്സിഡി പ്രഖ്യാപിച്ചു. പലരെയും വിളിച്ചെങ്കിലും കേരളത്തിലേക്ക് വരാൻ താൽപ്പര്യമില്ലെന്ന് കരാറുകാരെ അറിയിച്ചിട്ടുണ്ട്. ആസാമിലും തൊഴിലാളികൾക്ക് സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്.

മലയാളികൾ തുടരുന്നു

ബംഗാളികളും ആസാമികളും ഉപേക്ഷിച്ചു പോയ പണികൾ പൂർത്തിയാക്കാൻ മലയാളികളെ തേടുകയാണ് കരാറുകാർ. പത്തനംതിട്ട റിംഗ് റോഡിന്റെ ഇന്റർലോക്ക് ഇടുന്ന ജോലികൾ മലയാളികൾ പുനരാരംഭിച്ചു. 15 അന്യ സംസ്ഥാനക്കാർ ചെയ്തിരുന്ന ജോലികൾ നാല് മലയാളികളും ഒരു തമിഴ്നാട്ടുകാരനും ചേർന്നാണ് ചെയ്യുന്നത്.

തൊഴിലാളികളെ കിട്ടാത്തതിനാൽ പ്രതിസന്ധിയാണ്. ആകെയുള്ള മലയാളികളുടെ പണികൾ മന്ദഗതിയിലാണ് തുടരുന്നത്.

നിഥിൻ, കരാറുകാരൻ