മുന്നൊരുക്കങ്ങളുമായി ജില്ലാഭരണകൂടം, കാലവർഷത്തെ നേരിടാം കരുതലോടെ

Friday 22 May 2026 12:15 AM IST

പത്തനംതിട്ട : മലകളും നദികളും നിരവധി ഡാമുകളുമുള്ള ജില്ലയിൽ മഴക്കാലത്തെ നേരിടാൻ മാർഗ നിർദ്ദേശങ്ങളുമായി ജില്ലാഭരണകൂടം. മലയിടിച്ചിലും വെള്ളപ്പൊക്കവും ഇടിമിന്നലും ഉരുൾപൊട്ടലുമുണ്ടാകാനുള്ള സാദ്ധ്യതകൾ മുൻനിറുത്തിയുള്ള ക്രമീകരണങ്ങൾ നടത്തും. മുന്നൊരുക്കൾ കൃത്യമായി പാലിക്കാത്തതുമൂലം മുൻകാലങ്ങളിൽ ഉണ്ടായ കെടുതികൾ വിലയിരുത്തിയാണ് ജില്ലാകളക്ടർ എസ്.പ്രേം കൃഷ്ണൻ പുതിയ നിർദ്ദേശം നൽകിയത്.

തദ്ദേശ സ്ഥാപനങ്ങൾ

മരം മുറിക്കുന്നതുമായി ബന്ധപ്പെട്ട ഏതെങ്കിലും പരാതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിലവിലുണ്ടെങ്കിൽ പഞ്ചായത്ത് രാജ് ആക്ട് പ്രകാരം അടിയന്തരമായി നടപടി സ്വീകരിക്കണം. ഏതെങ്കിലും വകുപ്പുകളുടെ കൈവശമുള്ള ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചുമാറ്റേണ്ടത് അതാത് വകുപ്പുകളുടെ ഉത്തരവാദിത്തമാണ് . വകുപ്പുകൾ സ്വന്തമായി പണം കണ്ടെത്തി മരങ്ങൾ മുറിച്ച് നീക്കി അപകട സാഹചര്യം ഒഴിവാക്കണം.

ഇറിഗേഷൻ വകുപ്പ്

ഡാമുകളിൽ അടിഞ്ഞുകൂടിയ ചെളി നീക്കം ചെയ്യുന്നതിനും തോടുകളിലെയും മറ്റ് ജല നിർഗമന പാതകളിലുമുള്ള മാലിന്യം നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനും ഇറിഗേഷൻ വകുപ്പ് നടപടി സ്വീകരിക്കണം.

സംയുക്തമായി ഇടപെടണം

വൈദ്യുതി കമ്പികളിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണ് അപകടം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതൽ വൈദ്യുതി ബോർഡ്, തദ്ദേശ, പൊതുമരാമത്ത് വകുപ്പുകൾ സംയുക്തമായി സ്വീകരിക്കണം. മരം മുറിക്കലുമായി ബന്ധപ്പെട്ട് ട്രീ കമ്മിറ്റി കൂടേണ്ട അടിയന്തര സാഹചര്യമുണ്ടെങ്കിൽ അതിൽ നടപടി സ്വീകരിക്കണം. പരസ്യ ഹോർഡിങ്ങുകൾ വീണ് നഷ്ടവും ജീവഹാനിയും ഉണ്ടാകുന്നതിന് സാദ്ധ്യതകളില്ലെന്ന് തദ്ദേശസ്ഥാപനങ്ങൾ ഉറപ്പുവരുത്തണം.