അടൂർ: ശരണംവിളി മുഴങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ ഇടത്താവളങ്ങളിൽ തീർത്ഥാടകരെ കാത്തിരിക്കുന്നത് ദുരിതങ്ങൾ മാത്രം. അടൂരിലെ പ്രധാന ഇടത്താവളങ്ങളിൽ അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ല. സൗകര്യമൊരുക്കുന്നതിൽ ദേവസ്വം ബോർഡ് അലംഭാവം തുടരുകയാണ്. അടൂർ പാർത്ഥസാരഥി ക്ഷേത്രം അഞ്ചുവർഷം മുൻപ്പാണ് ഇടത്താവളമാക്കിയത്. എന്നാൽ ഇതുവരെയും ഒരുസൗകര്യവും ഒരുക്കിയിട്ടില്ല. ക്ഷേത്ര മൈതാനത്തുള്ള ഊട്ടുപുരയിലാണ് വിശ്രമകേന്ദ്രം ഒരുക്കേണ്ടത്. എന്നാൽ വർഷങ്ങളുടെ പഴക്കമുള്ള കെട്ടിടം തകർന്ന നിലയിലാണ്. ഭിത്തികൾ വിണ്ടുകീറി, ജനാലകളും വാതിലുകളും ഇളക്കി മാറ്റിയ നിലയിൽ. ഇലക്ട്രിക്ക് വയറുകൾ പൂർണ്ണമായി നശിച്ച് ഭിത്തിയിൽ നിന്നു അടർന്നു മാറിയിരിക്കുന്നു. മേൽക്കൂരയിലെ ആസ്ബറ്റോസ് ഷീറ്റ് പൊട്ടിയത് കാരണം മഴവെള്ളം ഊട്ടുപുരയ്ക്കുള്ളിൽ വീഴും. ഫാനുകൾ പൂർണ്ണമായും തുരുമ്പിച്ച് താഴെ വീഴാറായ നിലയിലും. ഇവിടെയുള്ള കസേര, ഡസ്ക്ക് , ബഞ്ച് എന്നിവയും നശിച്ചു. ഊട്ടുപുരയോട് ചേർന്ന ശൗചാലയവും കുളിമുറിയും ഉപയോഗ്യശൂന്യമായി. പുറത്തുള്ള പൈപ്പുകളും നശിച്ചു. ഇവിടെ ചെളിവെള്ളവും കെട്ടി നിൽക്കുകയാണ്. മൈതാനം പൂർണ്ണമായി കാടുമൂടിയ നിലയിലും. ഇഴ ജന്തുക്കളുടെ ശല്യവുമുണ്ട്.
ഏനാത്തും ഒന്നുമായില്ല
എം.സി റോഡിലെ പ്രധാന ഇടത്താവളങ്ങളിൽ ഒന്നാണ് ഏനാത്തുള്ളത്. ഇതു നന്നാക്കി പരിപാലിക്കാൻ സമയമുണ്ടായിട്ടും അധികൃതർ മറന്നു. ഇത്തവണയും അസൗകര്യങ്ങൾ മാത്രം. ശൗചാലയത്തിലേക്കുള്ള വഴിയും കാടുകയറിയ നിലയാണ്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2011 ലാണ് ഏനാത്ത് ക്ഷേത്രത്തിലെ കുളത്തിന് സമീപത്തായി ശൗചാലയ കെട്ടിടം നിർമ്മിച്ചത്. കഴിഞ്ഞ വർഷം നാട്ടുകാരാണ് പരിസരം വൃത്തിയാക്കിയത്. തമിഴ്നാട്ടിൽ നിന്നും തെക്കൻ പ്രദേശങ്ങളിൽ നിന്നും വരുന്ന തീർത്ഥാടകർക്ക് കൊട്ടാരക്കര കഴിഞ്ഞാൽ പിന്നെ കൈപ്പട്ടൂർ - പത്തനംതിട്ട റോഡിലെ ഉഴുവത്ത്, ഓമല്ലൂർ ക്ഷേത്രങ്ങളിൽ മാത്രമാണ് ഇപ്പോൾ ഇടത്താവളമുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |