പത്തനംതിട്ട : സംസ്ഥാന കർഷക അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പത്തനംതിട്ട ജില്ല പിന്നിലായത് കൃഷിക്കാരെയും കൃഷി വകുപ്പ് ഉദ്യോസ്ഥരെയും നിരാശയിലാക്കി. ഇത്തവണ മട്ടുപ്പാവ് കൃഷിക്ക് മൂന്നാം സ്ഥാനം മാത്രമാണ് ജില്ലയ്ക്ക് ലഭിച്ചത്. പച്ചക്കറി കർഷകയായ അയിരൂർ കൈതകൊടിയിൽ കോയിക്കൽ വീട്ടിൽ പ്രിയ പി.നായരാണ് ഏക അവാർഡ് ജേതാവ്. അദ്ധ്യാപികയാണ്.
കൃഷിക്കാരുടെയോ ഉദ്യോഗസ്ഥരുടെയോ വീഴ്ച കൊണ്ടല്ല, പ്രളയത്തിൽ കൃഷി നശിച്ചു പോയതാണ് ജില്ല പിന്നിലാകാൻ കാരണമായി പറയുന്നത്. കഴിഞ്ഞ നവംബറിൽ വിദഗ്ദ്ധ സംഘം ജില്ലയിൽ പരിശോധനയ്ക്ക് എത്തിയപ്പോൾ പ്രളയത്തിൽ നശിച്ചുപോയ കൃഷിയാണ് കണ്ടത്. ഒടിഞ്ഞു വീണ വാഴകളും അഴുകിയ പച്ചക്കറികളുമാണ് ഉണ്ടായിരുന്നത്. കൃഷി ഭൂമിയിൽ നിന്ന് വെള്ളം വലിഞ്ഞ ശേഷം രണ്ടും മൂന്നും തവണ കർഷകർ കൃഷി ചെയ്തെങ്കിലും പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല. കഴിഞ്ഞ വർഷം ജില്ലയിൽ നിന്ന് കർഷക അവാർഡിനായി ശുപാർശ ചെയ്തത് എട്ട് അപേക്ഷകൾ മാത്രമാണ്. മുൻ വർഷങ്ങളിൽ ശരാശരി ഇരുപത് അപേക്ഷകൾ ജില്ലയിൽ നിന്ന് അവാർഡുകൾക്കായി ശുപാർശ ചെയ്യപ്പെട്ടിരുന്നു. കൊവിഡ് ഉയർത്തിയ പ്രതിസന്ധികൾക്കിടയിലും കർഷകർ കൃഷികളിൽ വ്യാപൃതരായിരുന്നു. കൃഷി മെച്ചപ്പെട്ടു വരുന്നതിനിടയിലാണ് കനത്ത മഴയിൽ പ്രതീക്ഷിക്കാത്ത മേഖലകളിലും വെള്ളം കയറിയത്.
മികച്ച കൃഷി ഒാഫീസർമാരും ജില്ലയിൽ നിന്ന് ഇത്തവണ തിരഞ്ഞെടുക്കപ്പെട്ടില്ല. ഗ്രൂപ്പ് ഫാമിംഗ്, മികച്ച കർഷകൻ / കർഷക, വിദ്യാർത്ഥി കർഷകൻ, യുവകർഷകൻ തുടങ്ങിയ വിഭാഗങ്ങളിലായി സംസ്ഥാനത്തൊട്ടാകെ 44 പേർക്കാണ് കർഷക അവാർഡ് ലഭിച്ചത്.
'' പ്രളയത്തിൽ കൃഷി നശിച്ചു പോയതാണ് ജില്ല പിന്നിലാകാൻ കാരണം. കർഷകർ ഒരുപാട് കഷ്ടതകൾ നേരിട്ടു. ഇൗ വർഷം കൃഷി മെച്ചപ്പെട്ടു വരുന്നുണ്ട്. അടുത്ത അവാർഡ് പട്ടികയിൽ ജില്ലയിൽ നിന്ന് കൂടുതൽ കർഷകർ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.
കൃഷി വകുപ്പ് അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |