അടൂർ : കെ.എസ്.ആർ.ടി.സി ജംഗ്ഷനിലെ തിരക്കിന് ശാശ്വത പരിഹാരമൊരുക്കാൻ ഫുട് ഓവർബ്രിഡ്ജ് ഒരുങ്ങുന്നു. പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം ഉദ്യോഗസ്ഥർ ഇതിനായി സാദ്ധ്യതാ പഠനം നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറിന്റെ ശ്രമഫലമായി കഴിഞ്ഞ വർഷത്തെ ബഡ്ജറ്റിൽ പദ്ധതിക്കായി അഞ്ചരക്കോടി രൂപ വകയിരുത്തി ഭരണാനുമതി നേടിയിരുന്നു. എസ്‌കലേറ്റർ, പടിക്കെട്ടുകൾ എന്നിവയോടുകൂടിയ ഓവർ ബ്രിഡ്ജ് നിർമ്മിക്കുകയാണ് ലക്ഷ്യം. തിരക്കേറിയ അടൂർ നഗരത്തിൽ റോഡ് മുറിച്ചു കടക്കുക ഏറെബുദ്ധിമുട്ടാണ്. ഇതിനായി സിഗ്‌നൽ ലൈറ്റും ട്രാഫിക് പൊലീസിന്റെ സേവനവുമുണ്ടെങ്കിലും നൂറ് കണക്കിന് ആളുകൾ എത്തുന്ന കെ.എസ്.ആർ.ടി.സി കോർണറിൽ തിരക്കിന് ശമനമില്ല. ഇത്തരം സാഹചര്യം മുൻനിറുത്തിയാണ് ഓവർ ബ്രിഡ്ജ് എന്ന ആശയം ഉടലെടുത്തത്. പ്രായമായവർ, അംഗപരിമിതർ ഉൾപ്പെടെയുള്ളവർക്കുകൂടി സഹായകരമായ നിലയിലാണ് വൈദ്യുതി സംവിധാനത്തോടെ പ്രവർത്തിക്കുന്ന എസ്‌ക്കലേറ്റർ കൂടി വിഭാവനം ചെയ്തത്. സമയബന്ധിതമായി പദ്ധതി നടപ്പാക്കുന്നതിനായി ഡെപ്യൂട്ടി സ്പീക്കർ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരോട് ആലോചന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലം കണ്ടെത്താനാണ് ഇന്നലെ പഠനം നടത്തിയത്. അടൂർ നഗരസഭാ ചെയർമാൻ ഡി.സജി, വൈസ് ചെയർമാൻ ദിവ്യാറെജി മുഹമ്മദ്, വാർഡ് കൗൺസിലർ റോണി പാണംതുണ്ടിൽ, ബ്രിഡ്ജസ് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ സുഭാഷ് കുമാർ, അസിസ്റ്റന്റ് എൻജിനീയർ ജോയി രാജ്, ഓവർസിയർ അജാസ് എന്നിവരും ഉണ്ടായിരുന്നു.
നീണ്ടകാലമായുള്ള അടൂർ നിവാസികളുടെ ആഗ്രഹമാണ് സാദ്ധ്യമാവുന്നത്. അടൂർ ഇരട്ടപാലവും ഉടൻ തുറന്ന് കൊടുക്കും. ഇതോടെ അടൂർ നഗരഹൃദയത്തിലെ കാൽനടയാത്രക്കാർ ഉൾപ്പെടെയുള്ള ജനങ്ങളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമാകം. ചിറ്റയം ഗോപകുമാർ,
ഡെപ്യൂട്ടി സ്പീക്കർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |