പത്തനംതിട്ട: ജില്ലയിലെ ഗ്രാമപഞ്ചായത്ത് ഉപതിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിന് നേട്ടം. മൂന്ന് വാർഡുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് രണ്ടിടത്ത് വിജയിച്ചു. യു.ഡി.എഫിന് ഒരു സീറ്റ് ലഭിച്ചു. റാന്നി അങ്ങാടി പഞ്ചായത്ത് അഞ്ചാം വാർഡിൽ എൽ.ഡി.എഫിലെ കുഞ്ഞുമറിയാമ്മ 179 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫിലെ സൂസനെ പരാജയപ്പെടുത്തി. എൽ.ഡി.എഫിന് 474 വോട്ടും യു.ഡി.എഫിന് 295 വോട്ടും ലഭിച്ചു. ബി.ജെ.പിക്ക് 20വോട്ട് ലഭിച്ചു. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് നഷ്ടമായത്.
വാർഡ് മെമ്പറായിരുന്ന യു.ഡി.എഫിലെ കൊച്ചുമോൾ പൂവത്തൂർ വിദേശത്തു പോയ ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞതവണ 225 വോട്ടുകൾക്കാണ് കൊച്ചുമോൾ വിജയിച്ചത്. ഉപതിരഞ്ഞെടുപ്പ് വിജയത്തോടെ അങ്ങാടി പഞ്ചായത്തിൽ എൽ.ഡി.എഫിന് വ്യക്തമായ മുൻതൂക്കം ലഭിച്ചു. പതിമൂന്ന് സീറ്റുകളിൽ എൽ.ഡി.എഫ് - 6, യു.ഡി.എഫ് - 6, ബി.ജെ.പി-1 എന്നിങ്ങനെയായിരുന്നു നേരത്തെ കക്ഷിനില.
മല്ലപ്പള്ളി കൊറ്റനാട് പഞ്ചായത്ത് എഴാം വാർഡിൽ എൽ.ഡി.എഫ് വിജയിച്ചു. നറുക്കെടുപ്പിലൂടെയാണ് സി.പി.ഐയിലെ റോബി എബ്രഹാമിനെ തിരഞ്ഞെടുത്തത്. റോബിക്കും കോൺഗ്രസിലെ സനോഷ് കാവുങ്കലിനും 297 വോട്ടുകൾ വീതം ലഭിച്ചിരുന്നു. ബി.ജെ.പിയുടെ മുൻപഞ്ചായത്ത് പ്രസിഡന്റുകൂടിയായ പി.ടി.സുധയ്ക്ക് 213 വോട്ടും ലഭിച്ചു. അഡ്വ.മനോജ് ചരളേൽ രാജിവച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്. നിലവിലെ കക്ഷിനില : എൽ.ഡി.എഫ് 8, എൻ.ഡി.എ 4, യു.ഡി.എഫ് -1.
കോന്നി ഗ്രാമ പഞ്ചായത്ത് പതിനെട്ടാം വാർഡിൽ (ചിറ്റൂർമുക്ക് ) യു.ഡി.എഫ് സ്ഥാനാർത്ഥി അർച്ചന ബാലൻ വിജയിച്ചു.133 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. മുൻ ഗ്രാമപഞ്ചായത്ത് അംഗം ചിറ്റൂർ പുന്നമൂട്ടിൽ പരേതനായ ബാലന്റെ മകളാണ്. ബാലൻ മരിച്ച ഒഴിവിലായിരുന്നു തിരഞ്ഞെടുപ്പ്.
കൊറ്റനാട് തുല്യം വോട്ട് നേടിയപ്പോൾ ടെൻഡർ വോട്ട് എണ്ണാൻ തയ്യാറാകാതെ നറുക്കിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |