ചെങ്ങന്നൂർ : ജനങ്ങളോടൊപ്പം സി.പി.എം പ്രവർത്തകനായും എം.എൽ.എ യെന്ന ഉത്തരവാദിത്വം നിർവഹിച്ചും പ്രവർത്തിക്കും. ഒന്നിച്ചു പ്രവർത്തിക്കാം. നൽകിയ സ്‌നേഹത്തിന; ആത്മാർത്ഥമായ നന്ദി. ഒപ്പമുണ്ടാകും. ക്ഷീണമുണ്ടെന്ന് അറിയിച്ചശേഷം മുൻമന്ത്രി വീട്ടിലേക്കു നടന്നുകയറി. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെ അപ്രതീക്ഷിതമായാണ് സജി ചെറിയാൻ എം.എൽ.എ തിരുവനന്തപുരത്ത് നിന്ന് കൊഴുവല്ലൂരിലെ തെങ്ങുംതറയിൽ വീട്ടിലെത്തിയത്. രാവിലെ സി.പി.എമ്മിന്റെ ഔദ്യോഗിക സ്വീകരണം ചെങ്ങന്നൂരിലുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് അത് ഒഴിവാക്കിയ സാഹചര്യത്തിൽ മന്ത്രി വീട്ടിലേക്കെത്തുമെന്ന സൂചനയുണ്ടായിരുന്നില്ല. തിരുവനന്തപുരത്ത് നിന്ന് പുനലൂരിൽ ഒരു പൊതുചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് നേരിട്ടു വരികയായിരുന്നു. അവസാനനിമിഷം മന്ത്രിയുടെ വരവറിഞ്ഞു ഓടിയെത്തിയ പ്രവർത്തകർ അപ്പോഴേക്കും വീടിന്റെ പരിസരത്തു തടിച്ചുകൂടിയിരുന്നു. അവർക്കിടയിലൂടെ ഒപ്പമുണ്ടാകുമെന്ന പ്രഖ്യാപനവുമായാണ് സജി ചെറിയാൻ വീട്ടിലേക്കു കയറിയത്. വീട്ടിൽ മന്ത്രി വിശ്രമിക്കുമ്പോഴും പുറത്ത് പിന്തുണയുമായി കൂടുതൽ പ്രവർത്തകരെത്തിയിരുന്നു. മുദ്രാവാക്യം വിളിച്ചു അവർ തങ്ങളുടെ പിന്തുണ അറിയിച്ചു. വീട്ടിൽ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണുണ്ടായിരുന്നത്.
സ്വീകരണം റദ്ദാക്കി
ചെങ്ങന്നൂർ: ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചതിനെ തുടർന്ന് രാജിവയ്‌ക്കേണ്ടി വന്ന മുൻമന്ത്രി സജി ചെറിയാന് സി.പി.എം ചെങ്ങന്നൂരിൽ നൽക്കാനിരുന്ന സ്വീകരണം റദ്ദാക്കി. കാലാവസ്ഥ പ്രതികൂലമാണെന്നു ചൂണ്ടിക്കാട്ടിയാണ് സ്വീകരണം നൽകാനുള്ള തീരുമാനം അവസാനനിമിഷം മാറ്റിയത്. പല സ്ഥലത്തും വെള്ളപ്പൊക്കം മൂലമുള്ള ബുദ്ധിമുട്ടുകൾ കൂടിവരുന്നതും സ്വീകരണം മാറ്റാൻ കാരണമായെന്നാണ് അറിയിപ്പ്.
സജി ചെറിയാനെ വൈകിട്ട് 4ന് ആഞ്ഞിലിമൂട് ജംഗ്ഷനിൽ വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ച് 4.30ന് ബഥേൽ ജംഗ്ഷനിൽ സമ്മേളനം നടത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ സ്വീകരണ പരിപാടി പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കിയേക്കുമെന്ന ഉന്നത നേതൃത്വത്തിന്റെ വിലയിരുത്തലാണ് ഒഴിവാക്കാൻ കാരണമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |