ശംഖുംമുഖം: രാജ്യത്തിന്റ യശസ് വാനോളമുയർത്തിയ സൂര്യകിരൺ വിമാനങ്ങൾ ആകാശ നീലിമയിൽ വിസ്മയങ്ങൾ തീർക്കുന്നത് കാണാൻ ശംഖുംമുഖത്തെത്തിയത് ആയിരങ്ങൾ. വ്യോമാഭ്യാസപ്രകടനങ്ങൾ നേരിൽ കാണാനായി സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി പേരാണ് ശംഖുംമുഖം ബീച്ചിലെത്തിയത്.
തലങ്ങും വിലങ്ങുമായി മിന്നൽപ്പിണർപ്പിന്റെ വേഗതയിൽ ആകാശത്ത് നേർക്കുനേർ വന്ന വിമാനങ്ങൾ കണ്ണടച്ച് തുറക്കുന്നതിനിടെ പരസ്പരം തലകീഴായി പോയ വിസ്മയക്കാഴ്ച കണികളുടെ ചങ്കിടിപ്പേറ്റി. ഒടുവിൽ രണ്ട് വിമാനങ്ങൾ ആകാശത്ത് സ്‌നേഹചിത്രം വരച്ച് കാണികളോടുള്ള നന്ദിയും അറിയിച്ചു.
എയർഷോയ്ക്ക് അകമ്പടിയായി എയർ വാരിയർ ഡ്രിൽ ടീമിന്റ അത്യാകർഷമായ ഡ്രില്ലും എയർഫോഴ്സ് ബാന്റ് സംഘത്തിന്റെ സംഗീതവും കാണികളുടെ കൈയടിയും ആർപ്പുവിളികളും ശംഖുംമുഖത്തെ ഉത്സവലഹരിയിലാക്കി.
വ്യോമാഭ്യാസപ്രകടനങ്ങൾ കാണാനെത്തിയ പലരും വാഹനങ്ങൾ കിലോമീറ്ററുകൾക്ക് അപ്പുറത്ത് പാർക്കിംഗ് ചെയ്‌ത ശേഷം നടന്നാണ് ശംഖുംമുഖത്ത് എത്തിയത്. കാണികളെ നിയന്ത്രിക്കാൻ പൊലീസും പാടുപ്പെട്ടു. കാണികൾക്ക് മുന്നിൽ രാജ്യത്തിന്റെ അഭിമാനമായ സൂര്യകിരൺ വിമാനങ്ങൾ പറത്താനും കാഴ്ചക്കാർക്ക് വിസ്‌മയക്കാഴ്ചകൾ ഒരുക്കാനും കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്ന് ഗ്രൂപ്പ് ക്യാപ്ടൻ ജി.എസ്. ധില്ലൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |