തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ അന്നദാനത്തിനിടെ ശ്രീകണ്ഠേശ്വരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാസംഘത്തിലെ നാലുപേരെ വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാത്തലവനും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ വഞ്ചിയൂർ സ്വദേശി സന്തോഷ് വേലായുധൻ (37) കൂട്ടാളികളായ സന്ദീപെന്ന് വിളിക്കുന്ന വഞ്ചിയൂർ സ്വദേശി സനൽ(38), കള്ളൻ ബിജുവെന്ന പാപ്പനംകോട് സ്വദേശി വിജയകുമാർ(39), സുഭാഷ് (37) എന്നിവരാണ് പിടിയിലായത്.
അക്രമത്തിന് പിന്നാലെ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നായി പിടികൂടിയ ഇവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ വൈകിട്ടോടെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അക്രമത്തിനുപയോഗിച്ച വെട്ടുകത്തി ഉൾപ്പെടെയുള്ള ആയുധങ്ങൾ പിടിയിലായവരുടെ സാന്നിദ്ധ്യത്തിൽ പൊലീസ് സംഘം കണ്ടെത്തി. വാടക കാറാണ് അക്രമത്തിനുപയോഗിച്ചത്. സംഭവത്തിനുശേഷം ഇടപ്പഴഞ്ഞിക്ക് സമീപം ഉപേക്ഷിച്ച കാർ വഞ്ചിയൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഡ്രൈവറുൾപ്പെടെ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത നാലുപേരെ ഇനി പിടികൂടാനുള്ളതായും അവർക്കായി തെരച്ചിൽ ശക്തമാക്കിയെന്നും പൊലീസ് അറിയിച്ചു. കൃത്യത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടായിട്ടുണ്ടെങ്കിൽ കൂടുതൽ പേർ പ്രതികളാകുമെന്നും പൊലീസ് പറഞ്ഞു. വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ മുമ്പ് കേസുകളിൽ പ്രതിയായ ലുട്ടാപ്പിയെന്ന സതീഷ് കുമാറാണ് (54) ആക്രമണത്തിനിരയായത്. തലയിലുൾപ്പെടെ വെട്ടുകളേറ്റ സതീഷ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ജീവൻ രക്ഷിക്കാനുള്ള സതീഷിന്റെ പ്രതിരോധത്തിലാണ് സന്തോഷിന് പരിക്കേറ്റതെന്ന് വഞ്ചിയൂർ പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിനടുത്തുള്ള എൻ.എസ്.എസ് കരയോഗ വളപ്പിൽ അന്നദാനം നടക്കുന്നതിനിടെയായിരുന്നു ഇന്നോവാ കാറിലെത്തിയ ഗുണ്ടാസംഘം സതീഷിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. പണമിടപാടിനെ തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ടുള്ള കേസ് ഒത്തുതീർപ്പാക്കാത്തതിലെ വിരോധമാണ് സുഹൃത്തുക്കളായ ഏഴംഗ സംഘത്തിന്റെ സഹായത്തോടെയുള്ള കൊലപാതക ശ്രമത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. സതീഷ് മുമ്പ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിരുന്നെങ്കിലും സമീപകാലത്ത് ഇയാൾക്കെതിരെ കേസുകളൊന്നുമുണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷന്റെ ഭാരവാഹി കൂടിയായിരുന്ന സതീഷിന്റെ നേതൃത്വത്തിലായിരുന്നു കരയോഗ മന്ദിരത്തിലെ അന്നദാനം. സംഭവസ്ഥലത്ത് ബുധനാഴ്ച ഉച്ചയോടെ ഫോറൻസിക് സംഘമെത്തി ശാസ്ത്രീയ തെളിവെടുപ്പ് നടത്തി. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജുവിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാലുപ്രതികൾ പിടിയിലായത്. മറ്റ് പ്രതികളും ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |