വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖ നിർമ്മാണസ്ഥലത്ത് ചരക്കുനീക്കത്തിന് ട്രെയിലറുകൾ എത്തി. ഈ മാസാവസാനം എത്തുന്ന ആദ്യ ചരക്കുകപ്പലിലെ കണ്ടെയ്‌നർ യഥാസ്ഥാനങ്ങളിൽ ഇറക്കുന്നതിന് വേണ്ടിയാണ് ട്രെയിലറുകൾ എത്തിച്ചത്. 28 ട്രെയിലറുകളാണ് ഏതാനും ദിവസം മുമ്പ് ഇവിടെ എത്തിച്ചത്. കപ്പലിൽനിന്ന് കണ്ടെയ്‌നറുകൾ ഇറക്കുന്നതിന്റെയും ചരക്കുനീക്കത്തിന്റെയും പരീക്ഷണ നടപടികൾ തുറമുഖത്ത് പുരോഗമിക്കുകയാണ്. 16 വീലുകളുള്ള കൂറ്റൻ ട്രെയിലറുകളിലാണ് ചരക്കുനീക്ക പരീക്ഷണം നടക്കുന്നത്. ഷിപ് ടു ഷോർ (എസ്.ടി.എസ്) ക്രെയിൻ മുഖാന്തരം കപ്പലിൽ നിന്നുയർത്തുന്ന കണ്ടെയ്‌നർ ബർത്തിൽ എത്തിനിൽക്കുന്ന ട്രെയിലറുകളിൽ കയറ്റി യാർഡിലും തിരികെയും എത്തിച്ചാണ് പരീക്ഷണം. തുറമുഖനിർമ്മാണ സ്ഥലത്തെത്തിച്ച ബാർജിൽ ഒഴിഞ്ഞ കണ്ടെയ്‌നറുകൾ നിരത്തിയ ശേഷം ഇവ ക്രെയിനുകൾ കൊണ്ടുയർത്തി ട്രെയിലറുകളിൽ വയ്ക്കും.
ക്രെയിനുകൾ പ്രവർത്തനസജ്ജം
ചരക്കുകപ്പലിൽ എത്തിക്കുന്ന കണ്ടെയ്‌നറുകളെ യഥാസ്ഥാനങ്ങളിൽ ക്രമമനുസരിച്ചു സജ്ജമാക്കുന്നതിനും കരമാർഗം പുറത്തേക്ക് കൊണ്ടുപോകുന്നതിനും സഹായിക്കുന്ന യാർഡ് ക്രെയിനുകൾ ഉറപ്പിച്ചു. എസ്.ടി.എസിനൊപ്പം യാർഡ് ക്രെയിനുകളുടെ പരീക്ഷണവും നടക്കുകയാണ്. കൂറ്റൻ ക്രെയിനുകളുടെ പ്രവർത്തനനിയന്ത്രണം പൂർണമായും കമ്പ്യൂട്ടർ വഴിയാണ്.
സ്‌കാനർ മന്ദിരം
തുറമുഖത്ത് എത്തിക്കുന്ന കണ്ടെയ്‌നറുകൾ സ്‌കാൻ ചെയ്യുന്നതിന് വലിയ സ്കാനർ സജ്ജമാക്കുന്നതിനുള്ള കെട്ടിടത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഇവിടെ വിദേശ നിർമ്മിത സ്‌കാനർ ഉൾപ്പെടുന്ന സാങ്കേതിക ഉപകരണങ്ങൾ ഉടൻ എത്തിക്കുമെന്ന് അധികൃതർ പറഞ്ഞു. കണ്ടെയ്‌നറുകൾ ട്രെയിലറിൽ കയറ്റി സ്‌കാനർ സ്ഥാപിച്ച കെട്ടിടത്തിന് സമീപമെത്തിച്ച് സ്കാൻ ചെയ്താണ് പുറത്തേക്ക് വിടുന്നത്. ഇവിടെ വാഹനം നിറുത്തേണ്ടതില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |