ന്യൂഡൽഹി: തിരിച്ചടി വേദനിപ്പിക്കുന്നുവെങ്കിലും വെല്ലുവിളികളെ തലയുയർത്തി നേരിടാൻ കഴിവുള്ളതിനാൽ കരുത്തോടെ തിരിച്ചുവരണമെന്ന് ഗുസ്‌തി താരം വിനേഷ് ഫോഗട്ടിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി. വിനേഷ് ചാമ്പ്യൻമാരുടെ ചാമ്പ്യനാണെന്നും പ്രധാനമന്ത്രി വിശേഷിപ്പിച്ചു.
നിങ്ങൾ അതിജീവനത്തിന്റെ പ്രതീകമാണെന്ന് എനിക്കറിയാം. വെല്ലുവിളികളെ തലയുയർത്തി നേരിടുക എന്നത് നിങ്ങളുടെ പ്രകൃതമാണ്. കരുത്തോടെ തിരിച്ചുവരണം. എല്ലാവരും നിങ്ങൾക്കായി നിലകൊള്ളുകയാണ്. നിങ്ങൾ ഇന്ത്യയുടെ അഭിമാനവും പ്രചോദനവുമാണ്.
തിരിച്ചടി വേദനിപ്പിക്കുന്നുവെന്നും നിരാശ വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയാത്തതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. നേരത്തെ പ്രധാനമന്ത്രി പാരീസിലുള്ള ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യക്ഷ പി.ടി. ഉഷയെ ഫോണിൽ വിളിച്ച് വിശദാംശങ്ങൾ ആരാഞ്ഞിരുന്നു.
രാഷ്ട്രപതി ദ്രൗപദി മുർമു
പാരീസ് ഒളിമ്പിക്സിൽ വിനേഷ് ഫോഗട്ടിന്റെ അസാധാരണ നേട്ടങ്ങൾ ഓരോ ഇന്ത്യക്കാരനെയും ആവേശഭരിതരാക്കുകയും രാജ്യത്തിന് അഭിമാനം നൽകുകയും ചെയ്തു. അയോഗ്യതയുടെ നിരാശ പങ്കിടുമ്പോൾ, വിനേഷ് ഫോട്ട് 1.40 കോടി ജനങ്ങളുടെ ഹൃദയത്തിൽ ഒരു ചാമ്പ്യനായി തുടരുന്നു. വിനേഷ് ഇന്ത്യൻ സ്ത്രീകളുടെ തളരാത്ത ചൈതന്യത്തിന്റെ പ്രതീകവുമാണ്. അവരുടെ ധൈര്യവും പ്രതിരോധശേഷിയും രാജ്യത്തെ ഭാവി ലോക ചാമ്പ്യന്മാർക്ക് പ്രചോദനം നൽകും. ഭാവിയിൽ നിരവധി പുരസ്‌കാരങ്ങൾ ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.
പി.ടി. ഉഷ(ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്)
വിനേഷിന്റെ അയോഗ്യത വളരെ ഞെട്ടിപ്പിക്കുന്നതാണ്. ഒളിമ്പിക് വില്ലേജ് പോളിക്ലിനിക്കിൽ ചെന്ന് വിനീഷിന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെയും കേന്ദ്രസർക്കാരിന്റെയും രാജ്യത്തിന്റെയും പൂർണ്ണ പിന്തുണ അറിയിച്ചു. ഞങ്ങൾ വിനേഷിന് എല്ലാ മെഡിക്കൽ സൗകര്യങ്ങളും ഉറപ്പാക്കി.
പാർലമെന്റിൽ പ്രതിപക്ഷ പ്രതിഷേധം
വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിലേക്ക് നയിച്ച സംഭവങ്ങൾ കേന്ദ്രസർക്കാർ വിശദീകരിക്കണമെന്ന് പ്രതിപക്ഷം പാർലമെന്റിന്റെ ഇരു സഭകളിലും ആവശ്യപ്പെട്ടു. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യമുയർന്നു. സംഭവത്തിന്റെ വ്യക്തമായ ചിത്രം സർക്കാർ നൽകണമെന്നും അതിനായി ജനങ്ങൾ കാത്തിരിക്കുകയാണെന്നും കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് വൈകിട്ട് മൂന്നുമണിക്ക് കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ പ്രസ്‌താവന നടത്തി.
ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തി: കേന്ദ്രമന്ത്രി
വിനേഷ് ഫോഗട്ടിന്റെ അയോഗ്യതയിലേക്ക് നയിച്ച സംഭവങ്ങളിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയഷൻ പ്രതിഷേധം രേഖപ്പെടുത്തിയെന്ന് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്‌സഭയിൽ നടത്തിയ പ്രസ്‌താവനയിൽ പറഞ്ഞു. നൂറു ഗ്രാം ഭാരം അധികമായതിനെ തുടർന്ന് വിനേഷിന്റെ അയോഗ്യതയിലേക്ക് നയിച്ച ചട്ടങ്ങളും അദ്ദേഹം വിശദീകരിച്ചു. വിനേഷിനും കോച്ചിനും ഏർപ്പെടുത്തിയ സൗകര്യങ്ങളും അതിനായി ചെലവഴിച്ച തുകയും മന്ത്രി സഭയെ അറിയിച്ചു. മന്ത്രിയുടെ വിശദീകരണത്തിൽ തൃപ്‌തരാകാതെ പ്രതിപക്ഷം വാക്കൗട്ട് നടത്തി. വിനേഷ് ഫോഗട്ടിന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുസഭകളിലെയും പ്രതിപക്ഷാംഗങ്ങൾ പാർലമെന്റ് മന്ദിരത്തിന് പുറത്ത് പ്രകടനവും നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |