പോത്തൻകോട്: ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഏറെ കൊട്ടിഘോഷിച്ച് നടപ്പാക്കിയ കഴക്കൂട്ടം - അടൂർ റോഡ് സുരക്ഷാ ഇടനാഴി ലക്ഷ്യം കണ്ടില്ല. പദ്ധതി പ്രദേശത്തെ വാഹനാപകടങ്ങളും അമിത വേഗതയും തടയാൻ ആധുനിക രീതിയിൽ സിഗ്നൽ സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കുന്നതായിരുന്നു പദ്ധതി. പദ്ധതിയുൾപ്പെടുന്ന പ്രധാന ജംഗ്ഷനുകൾ ഹെെടെക് മാതൃകയിൽ വികസിപ്പിക്കുമെന്നതും പാഴ്‌വാക്കായി.
ഇവിടെ അമിത വേഗത്തിലും അലസതയോടെയും വാഹനമോടിക്കുന്നവരെ പിടികൂടാൻ നിയമിച്ച ഹൈടെക് പൊലീസ് നിലവിൽ പെറ്റി പിടിക്കലിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പുതിയ പരിശോധന സംവിധാനം ഒരുക്കുന്നതിനായി മോട്ടോർ വാഹന വകുപ്പിനും പൊലീസിനും അത്യാധുനിക സൗകര്യങ്ങളുള്ള പ്രത്യേക വാഹനങ്ങൾ കേരള സ്റ്രേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (കെ.എസ്.ടി.പി) സൗജന്യമായി കൈമാറിയിരുന്നു. അന്തർദേശീയ നിലവാരത്തിലുള്ള പരിശോധന സംവിധാനങ്ങളടങ്ങിയ 9 വാഹനങ്ങളും നാല് മോട്ടോർ ബൈക്കുകളുമാണ് നൽകിയത്. എന്നാൽ ഈ വാഹനങ്ങൾ ഇപ്പോൾ മറ്റ് ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്.
പദ്ധതിയുടെ പരിധിയിൽ വരുന്ന പോത്തൻകോട്, വെഞ്ഞാറമൂട്, കിളിമാനൂർ, ചടയമംഗലം, കൊട്ടാരക്കര, അടൂർ പൊലീസ് സ്‌റ്റേഷനുകൾക്കാണ് വാഹനങ്ങൾ ലഭ്യമാക്കിയത്. ഓരോ 20 കിലോ മീറ്ററിലും ബൈക്കുകളിൽ പൊലീസെത്തി പരിശോധന നടത്തണമെന്നായിരുന്നു തീരുമാനിച്ചിരുന്നത്. രാജ്യാന്തര നിലവാരത്തിൽ വാഹന പരിശോധന നടത്തുന്നതിന് ഉദ്യോഗസ്ഥർക്ക് പരിശീലനവും നൽകി. അമിതവേഗം, മദ്യപിച്ച് വാഹനം ഓടിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ കണ്ടെത്തുകയായിരുന്നു ലക്ഷ്യം.എന്നാൽ പദ്ധതി ഫലം കാണാതെ പോവുകയായിരുന്നു.
നിർമ്മാണം ആരംഭിച്ചത് - 2016 ഡിസംബറിൽ
പദ്ധതിക്കായി വകയിരുത്തിയത് - 200 കോടി ( ലോക ബാങ്കിന്റെ സഹായത്താൽ).
പദ്ധതി വിഹിതത്തിന്റെ 56 ശതമാനം ലോകബാങ്കും 44 ശതമാനം സംസ്ഥാന സർക്കാരുമാണ് വഹിച്ചത്.
ലക്ഷ്യമിട്ടത് അടിമുടി നവീകരണം
ഇന്ത്യൻ റോഡ് കോൺഗ്രസ് (ഐ.ആർ.സി ) പ്രകാരമുള്ള ആധുനിക റോഡ് മാർക്കിംഗ്, ഫുട്പാത്തുകളുടെയും കലിങ്കുകളുടെയും പുനർനിർമ്മാണം, നിലവിലെ ഓടകളുടെ നവീകരണം - നിർമ്മാണം, കോൺക്രീറ്റ് സ്ലാബുകൾ സ്ഥാപിക്കൽ, റോഡ് കൈവരികളുടെ നിർമ്മാണം, മെറ്റൽ ബീം ക്രാഷ് ബാരിയറുകൾ സ്ഥാപിക്കൽ, അത്യാധുനിക സിഗ്നൽ സംവിധാനം, ദിശാസൂചക ബോർഡുകൾ തുടങ്ങിയവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നത്. ഇവയിൽ പലതും ഇനിയും നടപ്പായിട്ടില്ല.
പാതിവഴിയിൽ നിലച്ചു
കാട്ടായിക്കോണം, പോത്തൻകോട്, വെഞ്ഞാറമൂട്, കിളിമാനൂർ, കാരേറ്റ്, ചടയമംഗലം, നിലമേൽ, ആയൂർ, കൊട്ടാരക്കര തുടങ്ങി 17 പ്രധാന ജംഗ്ഷനുകളിലും ഭാഗികമായ നവീകരണം മാത്രമാണ് നടന്നത്. കഴക്കൂട്ടം മുതൽ തൈക്കാട് വരെയുള്ള 12 കിലോമീറ്റർ (72 ലിങ്ക് എം.സി) ബൈപാസ് റോഡും തൈക്കാട് മുതൽ അടൂർ വരെയുള്ള 78.65 കിലോമീറ്റർ റോഡും 146.67 കോടി ചെലവഴിച്ചാണ് നവീകരണം നടന്നത്. റോഡ് സേഫ്ടിക്ക് മാത്രം 65 കോടിയുടെ പദ്ധതികൾ നടപ്പിലാക്കിയിട്ടും പല ജംഗ്ഷനുകളിലും സിഗ്നൽ സംവിധാനം പോലുമില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |