കല്ലറ: ആലിൻകാ പഴുക്കുമ്പോൾ കാക്കയ്ക്ക് വാപ്പുണ്ണ് എന്ന അവസ്ഥയിലാണ് വാഴക്കർഷകർ. കടുത്ത വേനലിനും പെരുമഴയ്ക്കും ശേഷം വാഴക്കുലയ്ക്ക് വില ഉയർന്നപ്പോൾ കർഷകന് വിളവില്ല. പ്രതികൂല കാലാവസ്ഥയിൽ കൃഷി നശിച്ചതാണ് കർഷകരെ കഷ്ടത്തിലാക്കിയത്.
വിപണിയിൽ നാടൻ ഏത്തക്കുലയ്ക്ക് ക്ഷാമം നേരിടുകയാണ്. നാടൻ പച്ച ഏത്തയ്ക്കയുടേയും പൂവന്റെയും വില കിലോയ്ക്ക് 60 രൂപയിലെത്തി. ഏത്തപ്പഴത്തിന് 80ഉം ഞാലിപ്പൂവന് 70 രൂപയുമാണ് വില. രണ്ടാഴ്ചയ്ക്കിടെ 30 രൂപയുടെ വർദ്ധന. പാളയംകോടന് 35 മുതൽ 40 രൂപ വരെയാണ് വില.
കർഷകർ സങ്കടത്തിൽ
സ്വാശ്രയ കർഷക വിപണികളിൽ ദിവസവും 500 കിലോ നാടൻ വാഴക്കുല കർഷകർ എത്തിക്കുമായിരുന്നു. എന്നാൽ ഇതിപ്പോൾ 200 കിലോയായി താഴ്ന്നു. മറുനാടൻ കുലകൾക്കും വില ഉയരുകയാണ്. ഒരു കിലോ വയനാടൻ ഏത്തപ്പഴത്തിന് 70ഉം തമിഴ്നാട് ഇനത്തിന് 60 രൂപയുമാണ് ചില്ലറ വില്പന വില. വിപണിയിൽ ഇവയുടെ വരവും കൂടി. ഏത്തവാഴ ഒന്നിന് 250 മുതൽ 300 രൂപ വരെ ചെലവഴിച്ചാണ് കർഷകർ വിളവെടുപ്പിന് പാകമാക്കുന്നത്.
വില്ലനായി മഴ
ശക്തമായ മഴ ഓണക്കാല കൃഷിക്കും തിരിച്ചടിയാണ്. ഓണത്തിന് വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് കർഷകർ. പ്രതികൂല കാലാവസ്ഥയെ പ്രതിരോധിച്ചാണ് കൃഷി ചെയ്യേണ്ടത്. മറുനാടന്റെ വരവിലൂടെ ഉണ്ടാകുന്ന വിലയിടിവും പ്രതിസന്ധി സൃഷ്ടിക്കും. കടം വാങ്ങിയാണ് മിക്കവരും കൃഷി ഇറക്കുന്നത്. വിള നശിക്കുകയും വില ഇടിയുകയും ചെലവ് കൂടുകയും ചെയ്തതോടെ പലരും കടക്കെണിയിലാണ്. നശിച്ച വിളകളുടെ നഷ്ടപരിഹാരം ഇതുവരെയും കൃഷിവകുപ്പ് നൽകാത്തതും കർഷകരെ ദുരിതത്തിലാക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |