തിരുവനന്തപുരം: ആയുർവേദ-ഹോമിയോ ആശുപത്രികളിലും പനി രോഗികളുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കിഴക്കേകോട്ടയിലെ പട്ടം താണുപിള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ നൂറുകണക്കിന് പേരാണ് ദിവസവും ചികിത്സയ്ക്കെത്തുന്നത്. ഇവിടെ പ്രത്യേകമായി പനി ക്ലിനിക്ക് സജ്ജീകരിച്ചിട്ടില്ല. മൂന്ന് ജനറൽ ഒ.പി കൗണ്ടറുകൾ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ പ്രവർത്തിക്കുന്നുണ്ട്. അഞ്ച് രൂപയാണ് ഒ.പി ചാർജ്. പനിക്കും അനുബന്ധ രോഗങ്ങൾക്കും പ്രായമായവരും കുട്ടികളുമടക്കം ഹോമിയോ മരുന്നുകളെ ആശ്രയിക്കുന്നു. പൊടിമരുന്നുകളും ഗുളികകളും സൗജന്യമായി ഇവിടെനിന്ന് ലഭിക്കും. ചുമയ്ക്കുള്ള സിറപ്പ് ഇപ്പോൾ ലഭ്യമല്ല. പുറത്തുനിന്ന് വാങ്ങിയാൽ 100 രൂപയ്ക്ക് മുകളിലാവും.പനി മാറിയാലും ഒരുമാസം വരെ ചുമയും ക്ഷീണവും പലർക്കും നീണ്ടുനിൽക്കുന്നതിനാൽ ശാശ്വതമായി ആശ്വാസം ലഭിക്കാനാണ് ഹോമിയോ ക്ലിനിക്കുകളെ ആശ്രയിക്കുന്നത്. ഗവ. ആയുർവേദ ആശുപത്രിയിലും ഉച്ചവരെ രോഗികളുടെ തിരക്കാണ്.ഇവിടെയും പ്രത്യേകമായി പനി ക്ലിനിക്കില്ല.കുന്നത്തുകാൽ,പൊഴിയൂർ,തിരുവല്ലം,വട്ടിയൂർക്കാവ്, വാമനപുരം,അഞ്ചുതെങ്ങ് എന്നിവിടങ്ങളിലെ പൊതുജനാരോഗ്യ കേന്ദ്രങ്ങളിലും ആളുകളെത്തുന്നുണ്ട്.സ്വകാര്യ ആശുപത്രികളിലും തിരക്കേറുന്നു.
മരുന്നിന് ക്യൂ
ഒ.പി കൗണ്ടറുകളുടെ പ്രവർത്തനം കാര്യക്ഷമമാണെങ്കിലും പനി-അനുബന്ധ ചികിത്സയ്ക്കെത്തുന്നവർ കൂടുന്നതിനാൽ മരുന്നുകൾ വാങ്ങാൻ പട്ടം താണുപിള്ള ജില്ലാ ഹോമിയോ ആശുപത്രിയിൽ രോഗികൾ മണിക്കൂറുകൾ ക്യൂ നിൽക്കേണ്ട ഗതികേടിലാണ്. പകർച്ചവ്യാധികൾ വർദ്ധിക്കുമ്പോഴും മാസ്ക് ധരിക്കാതെയാണ് പലരുമെത്തുന്നത്. രോഗിക്കൊപ്പമെത്തുന്ന കൂട്ടിരിപ്പുകാരും അസുഖബാധിതരാകുന്നുണ്ട്. ഒ.പി സമയം കഴിഞ്ഞെത്തുന്നവർ കിടത്തിചികിത്സ വിഭാഗത്തിലേക്ക് പോകണം. അവിടെ ആർ.എം.ഒ ഇല്ലാത്ത സാഹചര്യത്തിൽ രോഗികൾ മറ്റ് ആശുപത്രികൾ തേടിപ്പോകേണ്ട സ്ഥിതിയാണ്. ഓൺലൈനായി ഒ.പിയെടുക്കാനും സൗകര്യമില്ല.
പനിക്ക് ചികിത്സ തേടി തിങ്കളാഴ്ച
ജില്ലയിലെ സർക്കാർ ആശുത്രികളിൽ എത്തിയത്- 1341 പേർ
മൂന്ന് ദിവസത്തിനിടെ-3000ഓളം പേർ
സംസ്ഥാനത്താകെ തിങ്കളാഴ്ച പനി ചികിത്സിക്കാനെത്തിയത് 13717 പേർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |