പാറശാല: പാറശാലയിൽ പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവർ കുടിവെള്ളത്തിനായുള്ള നെട്ടോട്ടമോടുകയാണ്. പാറശാല ടൗൺ ഉൾപ്പെടെ പഞ്ചായത്തിലെ മിക്കവാർഡുകളിലെയും ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം എത്തുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. വാട്ടർ അതോറിട്ടി ഒന്നിടവിട്ട ദിവസങ്ങളിൽ കുടിവെള്ള വിതരണം നടത്തിയിരുന്ന മേഖലകളിൽ ആഴ്ചയിൽ ഒന്നോരണ്ടോതവണ മാത്രമായി ചുരുക്കിയതാണ് കുടിവെള്ളക്ഷാമം രൂക്ഷമാകുന്നതിനും നാട്ടുകാരുടെ പ്രതിഷേധത്തിനും കാരണമായത്. കാളിപ്പാറ ജലവിതരണ പദ്ധതിയിൽ നിന്നുള്ള വെള്ളം പാറശാലയിൽ എത്താത്തതാണ് നിലവിലെ വിതരണ തടസങ്ങൾക്കും കുടിവെള്ളക്ഷാമത്തിനും കാരണമായി അധികൃതർ പറയുന്നത്.
വണ്ടിച്ചിറയിലെ വെള്ളം
വിതരണത്തിന് തികയുന്നില്ല
പാറശാല പഞ്ചായത്തിലെ വണ്ടിച്ചിറ കുടിവെള്ള പദ്ധതിയിൽ നിന്നാണ് പാറശാല പഞ്ചായത്തിലും സമീപ പഞ്ചായത്തുകളായ കൊല്ലയിൽ, ചെങ്കൽ എന്നിവിടങ്ങളിലെ ചില മേഖലകളിലും കുടിവെള്ളം എത്തിച്ചിരുന്നത്. ടാങ്കിന്റെ സംഭരണ ശേഷിക്കുറവിന് പുറമെ ഉപഭോക്താക്കളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവും ഉണ്ടായതോടെ കാളിപ്പാറയിൽ നിന്നുള്ള വെള്ളം പാറശാലയിലെത്തിച്ച് പ്രശ്നത്തിന് പരിഹാരം കണ്ടെത്തിയെങ്കിലും ജലജീവൻ പദ്ധതിയിലൂടെ ഉപഭോക്താക്കൾ ക്രമാതീതമായി വർദ്ധിച്ചത് വിതരണ സംവിധാനങ്ങളെ താറുമാറാക്കി.
കാളിപ്പാറയിൽനിന്ന് പൊൻവിള വഴി പാറശാലയിലെത്തിയിരുന്ന വെള്ളം അടുത്തകാലത്ത് നിലച്ചതോടെയാണ് ഇവിടത്തെ കുടിവെള്ള ക്ഷാമത്തിന് കാരണമായത്.
കുടിവെള്ളമെത്താതെ
പാറശാല പഞ്ചായത്തിലെ പാറശാല ടൗൺ,കീഴത്തോട്ടം,മുറിയത്തോട്ടം,നെടുവാൻവിള,ഇഞ്ചിവിള, ചെറുവാരക്കോണം തുടങ്ങിയ വാർഡുകളിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളമെത്തുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. രാത്രിയിൽ ഉറക്കമിളച്ച് കാത്തിരുന്നെങ്കിൽ മാത്രമേ പൈപ്പിലൂടെ എത്തുന്ന കുടിവെള്ളം സംഭരിക്കാനാകൂ.
ബില്ലുണ്ട്, വെള്ളമില്ല
വെള്ളത്തിന് നേരത്തെ ഇരുനൂറ് രൂപയ്ക്കുള്ളിൽ ബില്ല് ലഭിച്ചിരുന്നുവെങ്കിൽ കുടിവെള്ളം ആവശ്യത്തിന് ലഭിക്കാതെ വരുമ്പോൾ എഴുനൂറ് മുതൽ എണ്ണൂറ് വരെ വർദ്ധിച്ചിട്ടുള്ളതായും നാട്ടുകാർ പരാതിപ്പെടുന്നു. അധികൃതർ വെള്ളക്കരം വർദ്ധിപ്പിച്ചുവെങ്കിലും കുടിവെള്ളം കൃത്യമായും എത്തുന്നുണ്ടോ എന്ന് പരിശോധക്കാറില്ല. മാത്രമല്ല കുടിവെള്ളം കിട്ടുന്നില്ല എന്ന പരാതിക്ക് പരിഹാരവുമില്ല.
പ്രശ്ന പരിഹാരത്തിന് കാലതാമസം വരാം
കാളിപ്പാറയിൽ നിന്നുള്ള വെള്ളം ധനുവച്ചപുരത്ത് നിന്നും പാറശാലയിൽ എത്തിക്കുന്നതിനായി പ്രത്യേക പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന ജോലികളും കൊല്ലയിലും കൊടവിളാകത്തും പാറശാലയിലും പുതിയ വാട്ടർ ടാങ്കുകൾ സ്ഥാപിക്കുന്ന ജോലികളും നടക്കുന്നുണ്ട്. പദ്ധതികൾ പൂർത്തിയായാലെ പ്രശ്നത്തിന് ശാശ്വത പരിഹാരമാകൂ എന്നാണ് അധികൃതരുടെ മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |