ടോയ്ലെറ്റിൽ ഒളിക്യാമറ വച്ചു ; ജീവനക്കാരികളുടെ പരാതിയിൽ ഉടമ അറസ്റ്റിൽ

Saturday 30 May 2026 1:18 AM IST

ശ്രീകാര്യം: സ്വന്തം പ്രിന്റിംഗ് സ്ഥാപനത്തിലെ ടോയ്‌ലെറ്റിൽ ഒളിക്യാമറ സ്ഥാപിച്ച് വനിതാ ജീവനക്കാരുടെ ദൃശ്യങ്ങൾ പകർത്തിയ സ്ഥാപന ഉടമ അറസ്റ്റിൽ. ശ്രീകാര്യം ചെക്കാലമുക്ക് സിന്ധുഭവനിൽ രാഹുൽ പി.അശോകിനെയാണ് (38) ശ്രീകാര്യം പൊലീസ് പിടികൂടിയത്. ഇയാളുടെ വീടിന് താഴത്തെ നിലയിലാണ് പ്രിന്റിംഗ് സ്ഥാപനം പ്രവർത്തിക്കുന്നത്.

മാർച്ച് 13നാണ് ക്യാമറ സ്ഥാപിച്ച കാര്യം ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. സ്ഥാപനത്തിലെ ഒരു ജീവനക്കാരി ടോയ്‌ലെറ്റിൽ കയറിയപ്പോൾ വേസ്റ്റ് ബിന്നിൽ സംശയാസ്‌പദമായ രീതിയിൽ ഒരു വസ്തു ഘടിപ്പിച്ചിരിക്കുന്നത് കണ്ടു. തുടർന്ന് നടത്തിയ പരിശോധനയിൽ വേസ്റ്റ് ബിന്നിൽ ഘടിപ്പിച്ച ഒളിക്യാമറയും അതിനോട് ചേർന്ന് ഒരു പവർ ബാങ്കും കണ്ടെത്തുകയായിരുന്നു.

ഇക്കാര്യം പെൺകുട്ടി സഹപ്രവർത്തകയോട് പറയുകയും ഇവർ ശ്രീകാര്യം പൊലീസിൽ വിവരം അറിയിക്കുകയും ചെയ്തു. ഇതറിഞ്ഞ ഉടമ രാഹുൽ മുങ്ങുകയായിരുന്നു. ഒളിവിൽ കഴിയുന്നതിനിടെ രാഹുൽ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകി. ജാമ്യം നിഷേധിച്ചിട്ടും ഒളിവിൽ തുടർന്ന ഇയാളെ ശ്രീകാര്യം പൊലീസ് കഴിഞ്ഞ ദിവസം രഹസ്യകേന്ദ്രത്തിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഒളിക്യാമറ,പവർബാങ്ക്,മെമ്മറി കാർഡ് എന്നിവ കണ്ടെത്താനായിട്ടില്ലെന്ന് ശ്രീകാര്യം പൊലീസ് പറഞ്ഞു.