തട്ടുകടക്കാരനെ ആക്രമിച്ച് മാലപൊട്ടിച്ച സംഭവം, പൊലീസ് അസോസിയേഷൻ ജില്ലാസെക്രട്ടറിക്ക് സസ്പെൻഷൻ
തിരുവനന്തപുരം: പള്ളിപ്പുറം സി.ആർ.പി.എഫ് ജംഗ്‌ഷനിൽ തട്ടുകടയുടമയെ ആക്രമിക്കുകയും,പ്ലാറ്റിനം മാല വലിച്ചുപൊട്ടിച്ച് 40,000 രൂപയുടെ നഷ്ടമുണ്ടാക്കുകയും ചെയ്ത സംഭവത്തിൽ പ്രതിചേർക്കപ്പെട്ട പൊലീസ് അസോസിയേഷൻ ജില്ലാസെക്രട്ടറിയും സിവിൽ പൊലീസ് ഓഫീസറുമായ അപ്പുവിനെ സസ്പെൻഡ് ചെയ്തു. മംഗലപുരം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അപ്പു ഉൾപ്പെടെ 5 പേരെയാണ് പ്രതിചേർത്തിരുന്നത്. ഗുരുതരമായ അച്ചടക്കലംഘനവും പെരുമാറ്റ ദൂഷ്യവും വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് റൂറൽ ജില്ലാ പൊലീസ് മേധാവി ജുവനപുടി മഹേഷ് സസ്പെൻഷൻ ഉത്തരവിറക്കിയത്. മേയ് 10ന് പുലർച്ചെ അണ്ടൂർക്കോണം സ്വദേശി ഷിബുവിനെയാണ് അപ്പുവും സുഹൃത്തുക്കളായ ഷിയാസ്,ഷൈജു,തഫ്സൽ,നിസാം എന്നിവർ ചേർന്ന് ആക്രമിച്ചത്.അപ്പുവിനെതിരെ കഴിഞ്ഞ മാസം കേസെടുത്തെങ്കിലും ഇന്നലെ രാത്രിയാണ് സസ്‌പെൻഡ് ചെയ്തത്.മണ്ണ് കടത്ത് സംഘങ്ങളുമായി അപ്പുവിന് വഴിവിട്ട ബന്ധങ്ങളുള്ളതായി സെപ്ഷ്യൽ ബ്രാഞ്ച് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നെങ്കിലും ഇടത് അനുകൂല സംഘടനാ നേതാവായ ഇയാളെ സംരക്ഷിക്കുന്ന നിലപാടാണ് അന്ന് മേലുദ്യോഗസ്ഥർ കൈക്കൊണ്ടത്.