തിരുവനന്തപുരം: രണ്ടുനാൾ മഴ കനക്കുമെന്ന് കാലാവസ്ഥ റിപ്പോർട്ടുകൾ വന്നതിന്റെ അടിസ്ഥാനത്തിൽ ഇന്നും നാളെയും ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതായും ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ ഡോ. നവ്‌ജ്യോത് സിംഗ് ഖോസ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ച ശക്തമായി പെയ്‌ത മഴയിൽ വെള്ളക്കെട്ടുണ്ടായ നഗരസഭാ പ്രദേശങ്ങളിൽ വെള്ളം പൂർണമായും ഭാഗികമായും താഴ്ന്നിട്ടുണ്ട്.
മഴക്കെടുതിയും വെള്ളക്കെട്ടും രൂക്ഷമായ മുടവൻമുകൾ വാർഡ് മേയർ ആര്യാ രാജേന്ദ്രൻ സന്ദർശിച്ചു. പ്രദേശവാസികൾ സഹകരിക്കണമെന്നും നഗരസഭയുടെ സേവനം ലഭ്യമാണെന്നും മേയർ പറഞ്ഞു. വെള്ളം കയറിയ പ്രദേശത്തുള്ളവരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും മലിനജലവുമായി സമ്പർക്കത്തിലാകുന്നവരും നിർബന്ധമായും എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികയായ ഡോക്‌സിസൈക്ലിൻ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം കഴിക്കണമെന്നും ഗുളിക എല്ലാ സർക്കാർ ആശുപത്രികളിലും സൗജന്യമായി ലഭിക്കുമെന്നും മേയർ അറിയിച്ചു.
ഓടകളിൽ അടിഞ്ഞുകൂടിയ മാലിന്യം പലയിടത്തും പ്രദേശവാസികൾ തന്നെ നീക്കം ചെയ്‌തു. പ്രതിരോധ പ്രവർത്തനങ്ങളിൽ നാട്ടുകാർക്കൊപ്പം മുന്നിൽത്തന്നെയുണ്ടെന്ന് വി.കെ. പ്രശാന്ത് എം.എൽ.എ പറഞ്ഞു. മരം കടപുഴകി വീണ് വൈദ്യുതി ലൈനുകൾ പൊട്ടിവീഴാൻ സാദ്ധ്യതയുണ്ടെന്നും പൊതുജനം ശ്രദ്ധിക്കണമെന്നും ഫയർ ആൻഡ് റെസ്‌ക്യൂ വിഭാഗം അധികൃതർ അറിയിപ്പ് നൽകിയിട്ടുണ്ട്. മഴക്കെടുതികൾ ഫലപ്രദമായി നേരിടുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം നഗരസഭയിൽ സജ്ജമാക്കി. കൺട്രോൾ റൂമിന്റെ സേവനം ആവശ്യമുള്ളവർ 04712377702, 04712377706 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |