SignIn
Kerala Kaumudi Online
Thursday, 19 September 2024 4.56 AM IST

കനത്തമഴയിൽ കർഷകർ കൊയ്തെടുത്തത് കണ്ണീർപ്പാടം

Increase Font Size Decrease Font Size Print Page
chempummoolapadam

മുടപുരം: തിമിർത്തുപെയ്ത പേമാരിയിൽ മുങ്ങിയത് ഒരുപിടി കർഷകരുടെ അതിജീവനത്തിന്റെ സ്വപ്നങ്ങൾ. വിളഞ്ഞുപാകമായ നെല്ല് കൊയ്യാൻ മഴ സൃഷ്ടിച്ച പ്രതിസന്ധിയാണ് അഴൂർ ഗ്രാമപഞ്ചായത്തിലെ ചേമ്പുംമൂല പാടശേഖരത്തെ കർഷകരെ നഷ്ടത്തിലേക്ക് തള്ളിവിട്ടത്. പാടത്ത് വെള്ളം കയറിയതിനാൽ ഇവിടേക്ക് കൊയ്ത്ത് യന്ത്രം എത്തിക്കുന്നതിന് സാധിച്ചില്ല. ഇതോടെ അമിതകൂലി നൽകിയാണ് രണ്ട് ഹെക്ടർ പ്രദേശത്തെ നെല്ല് കൊയ്തെടുത്തത്. ഇതിലൂടെ കനത്ത നഷ്ടമുണ്ടായെന്നാണ് കർഷകർ പറയുന്നത്. മാത്രമല്ല കർഷകർക്ക് ഇത്തവണ സബ്സിഡി ഇനത്തിൽ ലഭിക്കേണ്ട പണം ഇനിയും ലഭിച്ചിട്ടില്ല. ഇതും പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു.

അഞ്ചര ഹെക്ടർ വിസ്തൃതിയുള്ള പാടശേഖരമാണ് ചേമ്പുംമൂല. ഇവിടെ പൂർണമായും കൃഷിയിറക്കണമെന്നുതന്നെയാണ് കർഷകരുടെ വർഷങ്ങളായുള്ള ആഗ്രഹം. എന്നാൽ കായലിൽ നിന്ന് ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്നതാണ് ഇവരുടെ സ്വപ്നങ്ങളെ പതിരാക്കുന്നത്. അതുകാരണം ഇത്തവണ മൂന്ന്

ഹെക്ടറിൽ മാത്രമേ കൃഷിയിറക്കിയുള്ളൂ. ആ വിളവെടുപ്പാണ് മഴകാരണം നഷ്ടത്തിൽ കലാശിച്ചത്. കഴിഞ്ഞ തവണയും രണ്ട് ഹെക്ടറിലെ നെൽക്കൃഷി ഉപ്പുവെള്ളം കയറി നശിച്ചിരുന്നു. മൂന്നുലക്ഷം രൂപയുടെ നഷ്ടമാണ് അന്നുണ്ടായത്. ഇത്തവണയും കൃഷി നഷ്ടത്തിലായതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ.

വരമ്പ് തകർന്നു

മുതലപ്പൊഴി ഭാഗത്തുനിന്ന് മഞ്ചാടിമൂട് കായലിലേക്ക് എത്തുന്ന ഉപ്പുവെള്ളമാണ് കർഷകന്റെ പ്രധാന വെല്ലുവിളി. മുക്കോണി തോട് വഴിയാണ് പാടത്തേക്ക് ഉപ്പുവെള്ളം കയറുന്നത്. തോടിനും വയലിനും ഇടയിലുള്ള വരമ്പ് ഭാഗികമായി തകർന്നതാണ് ഇതിനുകാരണം. ഉപ്പുവെള്ളം കയറുന്നത് തടയാൻ ഈ ഭാഗത്ത് സൈഡ് വാൾ നിർമ്മിക്കണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.

പരാതികൾക്ക് ഫലമില്ല

ഏലായിൽ വെള്ളമെത്തിക്കുന്ന ചേമ്പുംമൂല കൈത്തോടിന്റെ ഇരുവശവും ഇടിഞ്ഞുവീണിരിക്കുകയാണ്. തോടിന്റെ വശങ്ങളിൽ സൈഡ് വാൾ നിർമ്മിക്കണമെന്നും ട്രാക്ടറും കൊയ്ത്ത് യന്ത്രവും ഇറക്കാൻ റാമ്പുകൾ നിർമ്മിക്കണമെന്നും കർഷകർ ആവശ്യപ്പെടാൻ തുടങ്ങിയിട്ട് വർഷങ്ങളായി. എന്നാൽ നിരാശ മാത്രമായിരുന്നു ഫലം. നടപടിയുണ്ടാകാത്തപക്ഷം നഷ്ടം സഹിച്ച് കൃഷി ചെയ്യാൻ തയ്യാറാകണമോ എന്ന സംശയത്തിലാണ് കർഷകർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.