വക്കം: എം.എ പരീക്ഷയിൽ രണ്ടാം റാങ്കും എം.ഫില്ലും നേടിയിട്ടും തുടർപഠനത്തിന് വഴിയില്ലാത്തതിനാൽ ചായക്കട നടത്തുകയാണ് വക്കം പുതുവിളാകത്ത് വീട്ടിൽ സരിഗ. പിതാവിന്റെ അപ്രതീക്ഷിത വിയോഗമാണ് സരിഗയുടെ കുടുംബത്തിനും വിദ്യാഭ്യാസത്തിനും മുകളിൽ കരിനിഴൽ വീഴ്‌ത്തിയത്. എന്നാൽ തോറ്റുകൊടുക്കാൻ മനസില്ലാതെ പിതാവിന്റെ തട്ടുകട അമ്മയ്ക്കൊപ്പം ഏറ്റെടുത്ത് നടത്തി പഠിക്കാനുള്ള വക കണ്ടെത്തുകയാണ് ഈ മിടുക്കി.
സ്കൂൾ കാലയളവുമുതൽ പഠനത്തിൽ അസാമാന്യ മികവാണ് സരിഗ പുലർത്തിയത്. വർക്കല എസ്.എൻ കോളേജിൽ നിന്ന് മലയാളത്തിൽ ബിദുദം നേടിയ ശേഷം ബിരുദാനന്തര ബിരുദ പഠനത്തിന് ദേവഭാഷയായ സംസ്കൃതം തിരഞ്ഞെടുക്കുകയായിരുന്നു. എം.എ പരീക്ഷയിൽ രണ്ടാം റാങ്കും എം.ഫില്ലും നേടിയ സരിഗയ്ക്ക് എല്ലാ പിന്തുണയുമായി അച്ഛൻ സുരേഷും അമ്മ ഗംഗയും ഉണ്ടായിരുന്നു. ഇതിനിടെയാണ് വിധി വില്ലനായത്. കഴിഞ്ഞ ഉത്രാട ദിനത്തിൽ കടയിൽ നിന്ന് വീട്ടിലെത്തിയ സുരേഷ് കുഴഞ്ഞുവീണ് മരിച്ചു. സുരേഷിന്റെ മരണത്തോടെ കുടുംബത്തിന്റെ നിത്യവൃത്തിപോലും ബുദ്ധിമുട്ടിലായി. ഇതോടെയാണ് സുരേഷ് വക്കം റൂറൽ ഹെൽത്ത് സെന്ററിന് മുന്നിൽ നടത്തിയിരുന്ന തട്ടുകട സരിഗയും ചേർന്ന് ഏറ്റെടുത്തത്.
തോൽക്കാൻ മനസില്ലെന്ന് ഉറപ്പിച്ചതോടെ ഉച്ചവരെ അമ്മയെ കടയിൽ സഹായിച്ച ശേഷം വീട്ടിലെത്തുന്ന സരിഗ പഠനത്തിന്റെ തിരക്കിലേക്കിറങ്ങും. വൈഷ്ണവ കാലത്തെ കഥാപാത്രങ്ങളെയാണ് ഗവേഷണത്തിനായി സരിഗ തിരഞ്ഞെടുത്തിരിക്കുന്നത്. അതുകഴിഞ്ഞ് സിവിൽ സർവീസിന് തയ്യാറെടുക്കാനൊരുങ്ങുകയാണ് ഈ മിടുക്കി. കൊവിഡ് കാലമായതിനാൽ തട്ടുകടയിൽ നിന്ന് വരുമാനം കുറഞ്ഞതാണ് സരിഗയുടെ സങ്കടം. ചായക്ക് പുറമേ ചെറുകടികൾ മാത്രം വിൽക്കുന്ന കട ആയതിനാൽ പലദിവസങ്ങളിലും വരുമാനം നൂറുരൂപയിൽ താഴെയാണ്. താൻ തോൽക്കാൻ തയ്യാറല്ലെന്നും സിവിൽ സർവീസ് നേടി തന്റെയും അമ്മയുടെയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുമെന്നുമാണ് സരിഗ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |