വർക്കല: ഇടവ ഗ്രാമപഞ്ചായത്തിൽ രണ്ടു റെയിൽവെ സ്റ്റേഷനുകളുണ്ട്. ഇടവയും കാപ്പിലും. ഒരു ഗ്രാമപഞ്ചായത്തിൽ തന്നെ രണ്ടു റെയിൽവേ സ്റ്റേഷനുകളെന്നത് ദക്ഷിണ റെയിൽവേയുടെ ചരിത്രത്തിൽ ഒരപൂർവതയാണ്. സ്റ്റേഷനുകൾ രണ്ടെണ്ണമുണ്ടെങ്കിലും മീറ്റർഗേജ് കാലത്തോടെ രണ്ടിന്റെയും സുവർണ്ണ ദശയും കഴിഞ്ഞു. ബ്രോഡ്ഗേജും ഡബിൾ ലൈനുമൊക്കെ വന്നതോടെ റെയിൽവേയുടെ ഭൂപടത്തിൽ ഇടവയുടെ പ്രാധാന്യത്തിനും മങ്ങലേറ്റു. ലോക്ക് ഡൗണിന് ശേഷം ഇപ്പോൾ ട്രെയിനുകൾ ഒന്നും ഇവിടെ നിറുത്താറില്ല.
കാപ്പിൽ സ്റ്റേഷൻ കരാറടിസ്ഥാനത്തിലും പിന്നീട് ബ്ലോക്ക് സ്റ്റേഷനായും വീണ്ടും കരാറടിസ്ഥാനത്തിലുമാണ് നടന്നുവന്നത്. ധാരാളമാളുകൾ ട്രെയിൻ യാത്രയ്ക്ക് കാപ്പിൽ സ്റ്റേഷനെ ആശ്രയിച്ചിരുന്നതാണ്. ലോക്ക്ഡൗണിനെ തുടർന്ന് കാപ്പിൽ സ്റ്റേഷൻ അടച്ചിട്ടു. ഇപ്പോൾ അവിടെ ടിക്കറ്റ് വില്പനയുമില്ല, പേരിന് പോലും ഒരു ട്രെയിനും നിറുത്താറുമില്ല.
ടിക്കറ്റ് വില്പനയ്ക്ക് കരാറെടുത്തവർക്കുണ്ടായ വ്യക്തിപരമായ ബുദ്ധിമുട്ടുകൾ മൂലമാണ് കാപ്പിൽ സ്റ്റേഷന്റെ പ്രവർത്തനം നിലച്ചത്. മറ്റാരും കരാറെടുക്കാൻ മുന്നോട്ട് വന്നതുമില്ല. ജനുവരിയോടെ വീണ്ടും ഹാൾട്ട് സ്റ്റേഷനായി ഉയർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും യാത്രക്കാരും.
ലോക്ക് ഡൗണിന് മുൻപ്
ലോക്ക് ഡൗണിന് മുൻപ് പ്രതിദിനം 70 ട്രെയിനുകളാണ് തിരുവനന്തപുരത്തിനും കൊല്ലത്തിനുമിടയിൽ ഇരു ഭാഗത്തേക്കും ഓടിക്കൊണ്ടിരുന്നത്. ഇതിൽ മൂന്ന് ജോഡി ഷട്ടിൽ, പാസഞ്ചർ ട്രെയിനുകൾക്ക് ഇടവയിൽ സ്റ്റോപ്പുണ്ടായിരുന്നു.
കാപ്പിൽ സ്റ്റേഷൻ
സതേൺ റെയിൽവേയുടെ തുടക്കം മുതലുള്ള കാപ്പിൽ സ്റ്റേഷൻ കയറും ഉണക്കമീനുമുൾപ്പെടെ ചരക്ക് ഗതാഗതത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു.
പ്രവാസികൾക്ക് വേണ്ടി ഇടവയിൽ സ്റ്റോപ്പ്
സിംഗപ്പൂരിലും മലേഷ്യയിലുമൊക്കെ ജോലി ചെയ്തിരുന്ന ഇടവ സ്വദേശികളായ പ്രവാസി മലയാളികളുടെ നിരന്തര നിവേദനങ്ങൾക്കൊടുവിലാണ് ഇടവ റെയിൽവേ സ്റ്റേഷൻ ആരംഭിച്ചത്. സിംഗപ്പൂരിൽ നിന്ന് കപ്പലിൽ മദ്രാസ് തുറമുഖത്തെത്തുന്ന പ്രവാസികൾക്ക് നാട്ടിലെത്താൻ ട്രെയിനല്ലാതെ മറ്റു മാർഗമുണ്ടായിരുന്നില്ല. ഇവർക്ക് വേണ്ടിയാണ് ഇടവ ഗ്രാമപഞ്ചായത്തിൽ രണ്ടാമതൊര് സ്റ്റേഷൻ കൂടി തുടങ്ങിയത്. ദക്ഷിണ റെയിൽവേയുടെ അക്കാലത്തെ പ്രസ്റ്റിജ് ട്രെയിനുകളിലൊന്നായിരുന്ന മദ്രാസ് മെയിലടക്കം പ്രധാന ട്രെയിനുകൾക്കെല്ലാം ഇടവയിൽ സ്റ്റോപ്പുമുണ്ടായിരുന്നു.
തകർച്ച പൂർണമായി
മീറ്റർഗേജ് കാലത്ത് കൊല്ലത്തിനും തിരുവനന്തപുരത്തിനുമിടയിലെ പ്രധാനസ്റ്റേഷനുകളായിരുന്നു ഇടവയും കാപ്പിലും. ബ്രോഡ്ഗേജ് വന്നതോടെയാണ് ഈ പ്രതാപത്തിന് മങ്ങലേറ്റു തുടങ്ങിയത്. പല പ്രധാന ട്രെയിനുകൾക്കും സ്റ്റോപ്പില്ലാതായി. പാത ഇരട്ടിപ്പിക്കൽ നടപ്പായതോടെ രണ്ട് സ്റ്റേഷനുകളുടെയും തകർച്ച പൂർണമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |