തിരുവനന്തപുരം: തിരുവല്ലം - കോവളം ബൈപ്പാസ് വഴിയുള്ള കെ.എസ്.ആർ.ടി.സിയുടെ സിറ്റി ഫാസ്റ്റ് ബസ് സർവീസുകൾ പുനരാരംഭിക്കാത്തത് യാത്രക്കാരെ വലയ്‌ക്കുന്നു. കൊവിഡ് വ്യാപനത്തിനുശേഷം മറ്റ് റൂട്ടുകളിലെല്ലാം സർവീസുകൾ പഴയതുപോലെയാക്കിയെങ്കിലും കിഴക്കേകോട്ടയിൽ നിന്ന് കോവളത്തേക്കുള്ള ബൈപ്പാസ് സർവീസ് തുടങ്ങിയിരുന്നില്ല.
വിഴിഞ്ഞത്തേക്കുള്ള ബൈപ്പാസ് ബസ് സർവീസും കുറവാണ്.
നഗരത്തിൽ ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ദിവസേന യാത്രചെയ്യുന്നവരും വിദ്യാർത്ഥികളുമാണ് ഇതോടെ ബുദ്ധിമുട്ടിലായത്. പനത്തുറ, കൊല്ലന്തറ, വേങ്കറ എന്നിവിടങ്ങളിൽ നിന്ന് സ്ഥിരമായി ബസിൽ യാത്ര ചെയ്യുന്നവർക്ക് ബസിൽ കയറണമെങ്കിൽ തിരുവല്ലത്തെത്തണം. കൊല്ലന്തറ നിന്ന് തിരുവല്ലത്ത് എത്തുന്നതിന് 40 - 50 രൂപ ഓട്ടോക്കാർ ഈടാക്കുന്നതായാണ് യാത്രക്കാർ പറയുന്നത്. ദിവസവും ഓട്ടോക്കൂലി കൊടുത്ത് യാത്ര ചെയ്യുന്നവരുടെ ദുരിതം കെ.എസ്.ആർ.ടി.സി അധികൃതർ മനസിലാക്കണമെന്നാണ് ഇവരുടെ അഭ്യർത്ഥന.
കിഴക്കേകോട്ടയിൽ നിന്ന് കോവളത്തേക്ക് ഓപ്പറേറ്റ് ചെയ്യുന്ന കെ.എസ്.ആർ.ടി.സി ബസുകളിൽ പകുതിയും ബൈപ്പാസ് സർവീസുകളായിരുന്നു. ഓരോ അരമണിക്കൂർ ഇടവിട്ട് കോവളത്തേക്ക് ബസുകളുണ്ടാകും. പഴയ റോഡിലൂടെയുള്ള ബസ് കിഴക്കേകോട്ടയിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ ബൈപ്പാസ് വഴിയുള്ള ബസ് സ്റ്റാൻഡിലെത്തുമായിരുന്നു. ടോൾ ബൂത്തിന്റെ പേര് പറഞ്ഞാണ് ബൈപ്പാസ് വഴിയുള്ള സർവീസുകൾ കെ.എസ്.ആർ.ടി.സി വെട്ടിക്കുറച്ചത്.
ടോൾബൂത്ത് വഴി കടന്നുപോകുന്ന ബസുകൾക്ക് ഫാസ്ടാഗ് പതിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചെങ്കിലും ഇതുവഴി പോകുന്ന ബസുകളുടെ കാര്യത്തിൽ ഇതുണ്ടായില്ല. ടോൾബൂത്തിന് 11 കിലോമീറ്റർ ദൂരത്തിൽ മറ്റ് വാഹനങ്ങൾക്ക് ടോൾ ഒഴിവാക്കിയിട്ടുണ്ട്. കോവളം ബസുകളുടെ കാര്യത്തിലും ഈ തീരുമാനം നടപ്പിലാക്കാൻ കെ.എസ്.ആർ.ടി.സി ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |