വിതുര: വിതുര പഞ്ചായത്തിലെ തേവിയോട്, മണിതൂക്കി, മരുതാമല വാർഡുകളിലെ മിക്ക പ്രദേശങ്ങളിലും കുടിവെള്ളം ലഭിക്കാതായിട്ട് നാളുകളായി. തേവിയോട് മാതളം മുതൽ മരുതാമല വരെയുള്ള പ്രദേശത്തെ ജനങ്ങൾ കുടിവെള്ളത്തിനായി പരക്കം പായുകയാണ്. പ്രദേശത്ത് കിണറുകളുണ്ടെങ്കിലും വേനൽ മൂർച്ഛിച്ചതോടെ ആവശ്യത്തിന് വെള്ളം ലഭിക്കാറില്ല. മാത്രമല്ല, കിണറില്ലാത്ത അനവധി വീടുകളുമുണ്ട്. അധികം പേരും പൈപ്പ് വെള്ളത്തെയാണ് ആശ്രയിക്കുന്നത്. അത് ലഭിക്കാതായതോടെ ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമായി മാറി. മൂന്നാംനമ്പർ മേഖലയിൽ പൈപ്പ് ജലവിതരണം മുടങ്ങിയിട്ട് ഒരു വർഷമാകുന്നു.
വിതുര പഞ്ചായത്തിലൂടെ വാമനപുരം നദി സമൃദ്ധമായി ഒഴുകുമ്പോഴാണ് മൂന്നാംനമ്പർ മരുതാമല നിവാസികൾ ഒരിറ്റ് കുടിനീരിനായി കേഴുന്നത്. തൊട്ടടുത്തുള്ള പേപ്പാറ ഡാമിലും യഥേഷ്ടം വെള്ളമുണ്ട്. കുടിവെള്ളം ഇവിടെ പ്രശ്നമാകാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഉയർന്ന പ്രദേശങ്ങളിലെ കിണറുകൾ വേനൽക്കാലത്ത് വറ്റിവരളും.
പ്രദേശത്തെ കുടിവെള്ളപ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ അനവധി തവണ വാട്ടർ അതോറിട്ടിക്ക് പരാതിനൽകിയെങ്കിലും ഇതുവരെ ഒരുനടപടിയും ഉണ്ടായില്ല. ഇതിനെതിരെ ശക്തമായ ജനരോഷവും ഉയർന്നിട്ടുണ്ട്.
റോഡ് പണി തുടങ്ങി
കുടിവെള്ളം മുട്ടി
ബോണക്കാട്-വിതുര റോഡിന്റെ നവീകരണപ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണ് കുടിവെള്ള വിതരണം തടസ്സപ്പെട്ടത്. 32 കോടി രൂപ വിനിയോഗിച്ച് കിഫ്ബിയാണ് തേവിയോട് മുതൽ ബോണക്കാട് വരെയുള്ള റോഡ് അത്യാധുനികരീതിയിൽ നവീകരിക്കുന്നത്. ഒന്നര വർഷം മുമ്പാണ് നിർമ്മാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇതിന്റെ ഭാഗമായി റോഡ് വീതികൂട്ടുന്നതിനായി ജഴ്സിഫാം മുതൽ തേവിയോട് മാതളം വരെയുള്ള ഭാഗത്തെ റോഡരിക് ഇടിച്ച് നിരത്തി. ഇതോടെ കുടിവെള്ള പൈപ്പ് ലൈനുകൾ തകർന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ആദ്യഘട്ടത്തിൽ ചിലയിടങ്ങളിൽ പൈപ്പ് ജലം ലഭ്യമാക്കാൻ നടപടികൾ സ്വീകരിച്ചെങ്കിലും പിന്നീട് മുടങ്ങുകയായിരുന്നു. ഇപ്പോൾ പൈപ്പ് വെള്ളം കിട്ടാതായിട്ട് ഒരുവർഷമാകുന്നു. കുടിവെള്ളം ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ കിഫ്ബികമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്ന ഫലം. പഞ്ചായത്തിലും പരാതിനൽകിയിരുന്നു.
റോഡ് പണിയും ഇഴയുന്നു
ബോണക്കാട്-വിതുര റോഡ് നിമ്മാണപ്രവർത്തനങ്ങളും ഇഴഞ്ഞാണ് നീങ്ങുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും മിക്ക ഭാഗങ്ങളിലും ഇനിയും പണികൾ ബാക്കിനിൽക്കുകയാണ്. നിർമ്മാണപ്രവർത്തനങ്ങളിലെ അപാകത ചൂണ്ടിക്കാട്ടി നിരവധി പരാതികളും നിലവിലുണ്ട്. റോഡരികുകൾ ഇടിച്ചിട്ടിരിക്കുന്നത് കാരണം അപകടങ്ങളും യാത്രാതടസവും പതിവാണ്. റോഡ് നിമ്മാണപ്രവർത്തനങ്ങൾ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പൊതുമാരാമത്ത് മന്ത്രിക്കും നിവേദനം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |