തിരുവനന്തപുരം: മാർച്ചോടെ സംസ്ഥാനത്ത് സപ്ലൈകോയുടെ എല്ലാ സൂപ്പർമാർക്കറ്റുകൾ വഴിയും ഓൺലൈൻ വില്പന തുടങ്ങുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. സപ്ലൈകോ സൂപ്പർമാർക്കറ്റുകൾ വഴി ആരംഭിക്കുന്ന ഓൺലൈൻ വില്പനയുടെ ജില്ലാതല ഉദ്ഘാടനം ഫോർട്ട് പീപ്പിൾസ് ബസാറിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സ്വകാര്യ മേഖലയോട് മത്സരിച്ച് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് മുന്നോട്ടുപോകണമെങ്കിൽ പുതിയ പരിഷ്‌കാരങ്ങൾ നടപ്പാക്കേണ്ടത് ആവശ്യമാണ്, അതിന്റെ ഭാഗമായാണ് ഓൺലൈൻ വില്പനയിലേക്ക് കടന്നിരിക്കുന്നത്. കാർഷിക ഉത്പന്നങ്ങൾ വാങ്ങാനും സപ്ലൈകോ ഔട്ട്ലെറ്റിലൂടെ വിതരണം ചെയ്യാനുമുള്ള പദ്ധതി അടിയന്തരമായി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സിയുടെ എല്ലാ ഡിപ്പോകളിലും സപ്ലൈകോയുടെ മിനി ഔട്ട്ലെറ്റുകൾ തുടങ്ങാനുള്ള പദ്ധതി തയ്യാറാക്കി വരികയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായിരുന്ന മന്ത്രി ആന്റണി രാജു പറഞ്ഞു. തമ്പാനൂർ ബസ് സ്റ്റാൻഡിൽ പണി പുരോഗമിക്കുന്ന സിവിൽ സപ്ലൈസ് സൂപ്പർമാർക്കറ്റ് ഈ മാസം പ്രവർത്തനമാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സപ്ലൈകോ ഓൺലൈൻ വില്പന ആദ്യ ഓർഡർ നൽകി മന്ത്രി വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്‌തു. ' സെൽഫി വിത്ത് സപ്ലൈകോ പ്രോഡക്ട്സ് ' മത്സരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രിമാർ ഒരുമിച്ചുള്ള സെൽഫി അപ്‌ലോഡ് ചെയ്‌തു നിർവഹിച്ചു. സപ്ലൈകോ വില്പന ശാലകളിലെ സബ്സിഡി ഉത്പന്നങ്ങൾ ഒഴികെയുള്ള എല്ലാ നിത്യോപയോഗ സാധനങ്ങളും ഓൺലൈൻ സംവിധാനത്തിലൂടെ ഹോം ഡെലിവറി ചെയ്യും. മിൽമ, ഹോർട്ടികോർപ്പ്, മത്സ്യഫെഡ് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങളും ഓർഡർ ചെയ്യാനാകും. ഡെപ്യൂട്ടി മേയർ പി.കെ. രാജു, വാർഡ് കൗൺസിലർ ജാനകി അമ്മാൾ, സപ്ലൈകോ ജനറൽ മാനേജർ ടി.പി. സലിംകുമാർ, റീജിയണൽ മാനേജർ വി. ജയപ്രകാശ് തുടങ്ങിയവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |