തിരുവനന്തപുരം: തിരുവനന്തപുരം നഗരം പ്ളാസ്റ്റിക്ക് മുക്തമാകാൻ ഒരുങ്ങുന്നു. നിരോധിത പ്ളാസ്റ്റിക് ഉത്പന്നങ്ങൾ കണ്ടെത്താനുള്ള പരിശോധനകൾ നാളെ മുതൽ നഗരസഭ ആരംഭിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് നിലച്ച പരിശോധനകളാണ് പുനഃരാരംഭിക്കുന്നത്. 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്കും 60 ജി.എസ്.എമ്മിൽ (ഗ്രാം പേർ സ്‌ക്വയർ മീറ്റർ) കുറഞ്ഞ നോൺ വൂവൺ ബാഗുകൾ ഉപയോഗിക്കുന്നത് തടയാനുമുള്ള പരിശോധനയാണ് ആരംഭിക്കുന്നത്. പ്ളാസ്റ്റിക്കിന്റെ ഉപയോഗം വർദ്ധിച്ചതോടെയാണ് നഗരസഭ പുതിയ പ്ളാസ്റ്റിക്ക് നിരോധിത പ്ളാനുമായി രംഗത്തിറങ്ങുന്നത്.
പ്ളാസ്റ്റിക്കിന്റെ ഉപയോഗം ഘട്ടം ഘട്ടമായി നിരോധിക്കാനാണ് തീരുമാനം. ഇതിനായി നഗരസഭ പ്രത്യേക പ്ളാനും തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ നിരോധനം നടപ്പാക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ബദൽ മാർഗം തേടുന്നതിന് കൂടുതൽ സമയം വേണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടതിനെ തുടർന്ന് സമയം നീട്ടി നൽകി. ഇതിനുവേണ്ടി പ്ളാസ്റ്റിക്കിന് പകരം ഉപയോഗിക്കാവുന്നതിന്റെ ബദൽ മേളയും നഗരസഭ നടത്തിയിരുന്നു.
സംസ്ഥാനത്ത് സമ്പൂർണ പ്ലാസ്റ്റിക് നിരോധനം
നിലവിൽ വന്നത് - 2020 ജനുവരി 1ന്
നോൺ വൂവൺ ക്യാരി ബാഗുകൾ
തുണി സഞ്ചിയെന്ന് തെറ്റിദ്ധരിക്കുന്ന നോൺ വൂവൺ ക്യാരി ബാഗുകൾ, പോളി പ്രൊപ്പിലീനും കാത്സ്യം കാർബണേറ്റും ഉപയോഗിച്ചാണ് നിർമിക്കുന്നത്. ഇവ മണ്ണിൽ പൂർണമായി അലിഞ്ഞുചേരില്ലെന്ന് മാത്രമല്ല പുനരുപയോഗവും സാദ്ധ്യമാകില്ല. അതുകൊണ്ടാണ് ഇതിനും നിരോധനം ഏർപ്പെടുത്തിയത്. നിലവിൽ 75 മൈക്ക്രോണിന് താഴെയുള്ള നിരോധനം വൈകാതെ 125 മൈക്രോണിലേക്ക് ഉയർത്താനാണ് നഗരസഭ ആലോചിക്കുന്നത്.
നോ പ്ലാസ്റ്റിക്ക് പ്ളാനുമായി നഗരസഭ
പരിശോധനയ്ക്ക് നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡുകൾ രൂപീകരിക്കും
25 ഹെൽത്ത് സർക്കിളുകളിൽ കേന്ദ്രീകരിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ മേൽനോട്ടത്തിലാണ് സ്‌ക്വാഡ്
എല്ലാ വ്യവസായ സ്ഥാപനങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ആദ്യ ആഴ്ച പൂർണ പരിശോധന. തുടർന്ന് നിശ്ചിത സമയത്തിനുള്ളിൽ പരിശോധന. നിരോധിത പ്ളാസ്റ്റിക് ഉപയോഗിച്ചാൽ ആദ്യത്തെ ഒരു മാസം താക്കീത് നൽകും. പിന്നീടും ആവർത്തിച്ചാൽ നിരോധിത ഉത്പന്നങ്ങൾ അടക്കം കണ്ടുകെട്ടും. വീണ്ടും ആവർത്തിക്കുന്ന സ്ഥിതിയുണ്ടായാൽ വൻ തുക പിഴ ചുമത്തും.
ബദൽ ഉത്പന്നങ്ങളുടെ പ്രോത്സാഹനത്തിനായി കൂടുതൽ ബദൽ ഉത്പന്നമേളകൾ സംഘടിപ്പിക്കും.
പ്ളാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണ കാമ്പെയിൻ നടത്തും
സമൂഹമാദ്ധ്യമങ്ങൾ വഴിയും അല്ലാതെയും ബോധവത്കരണവും സെമിനാറുകളും സംഘടിപ്പിക്കും
മെഗാ കാമ്പെയിൻ
പ്ളാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി പൊതുയിടങ്ങളിലെ പ്ളാസ്റ്റിക്ക് നീക്കം ചെയ്യുന്ന കാമ്പെയിനുമായി നഗരസഭ. വിവിധ സംഘടനകൾ,വിദ്യാർത്ഥികൾ,നഗരസഭ ജീവനക്കാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ നഗരസഭ പരിധിയിലെ എല്ലായിടങ്ങളിലും പ്ളാസ്റ്റിക്ക് നീക്കം ചെയ്യുന്ന മെഗാ കാമ്പെയിൻ നടത്തും. തുടർന്ന് ഇത്തരത്തിലുള്ള കൂടുതൽ കാമ്പെയിനുകളും സമയക്രമത്തിനനുസരിച്ച് നടത്തും.
തലസ്ഥാനത്തെ പ്രതിദിന ഖരമാലിന്യക്കണക്ക് (ടണ്ണിൽ)
ആകെ: 353
പഴം, പച്ചക്കറി: 204.5
മത്സ്യം, ഇറച്ചി: 17.50
പ്ളാസ്റ്റിക്: 21
പേപ്പർ: 14
ലെതർ: 10.50
ടെക്സ്‌റ്റൈൽ: 10.50
റബർ: 10.50
ലോഹങ്ങൾ, തടി, ഗ്ളാസ്: 24
മറ്റുള്ളവ: 40.50
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |