അത് തോന്നലാണെന്ന് കോടിയേരി
തിരുവനന്തപുരം: പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ സി.പി.എം ജില്ലാ സമ്മേളനത്തിൽ ഇന്നലെയും വിമർശനം. പ്രവർത്തന, സംഘടനാ റിപ്പോർട്ടുകളിൽ പ്രതിനിധി ചർച്ചയുടെ ആദ്യദിവസം ഉയർന്ന വിമർശനങ്ങളുടെ തുടർച്ചയായിരുന്നു ഇത്.
പൊലീസിൽ ആർ.എസ്.എസ് ഗാങ് ഉണ്ടെന്ന ആക്ഷേപം പ്രതിനിധികളുയർത്തി. മുഖ്യമന്ത്രിയുടെ ഓഫീസിൽ എന്തെങ്കിലും അന്വേഷിച്ചാൽ മറുപടി ലഭിക്കുന്നില്ലെന്നും ചിലർ വിമർശിച്ചു. കഴിഞ്ഞ സർക്കാരിൽ എം.വി. ജയരാജൻ മുഖ്യമന്ത്രിയുടെ ഓഫീസിലിരിക്കുമ്പോൾ മാത്രമാണ് ഓഫീസ് കാര്യമായി പ്രവർത്തിച്ചതെന്നും അദ്ദേഹം പോയ ശേഷം ഓഫീസ് ജന സൗഹൃദമല്ലാതായെന്നും അഭിപ്രായമുയർന്നു.
എം.വി. ജയരാജൻ കുറച്ചുകൂടി ജനകീയനായതിനാൽ നിങ്ങൾക്ക് അടുപ്പം തോന്നുന്നതാണെന്നായിരുന്നു ചർച്ചയ്ക്കൊടുവിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നൽകിയ മറുപടി. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊലീസിനെ നിയന്ത്രിച്ചയാൾ തന്നെയാണ് ഇപ്പോഴും പൊലീസ് കാര്യങ്ങൾ നോക്കുന്നത്. എം.വി. ജയരാജൻ ഒരിക്കലും പൊലീസിന്റെ കാര്യത്തിൽ ഇടപെട്ടിരുന്നില്ല. കഴിഞ്ഞ സർക്കാരിലും തുടക്കത്തിൽ മന്ത്രിമാരിൽ ഏറെയും പുതുമുഖങ്ങളായിരുന്നു. കാര്യങ്ങൾ പഠിച്ചുവന്നപ്പോഴാണ് സ്ഥിതി മെച്ചപ്പെട്ടത്.സമയം കൊടുത്താൽ ഈ സർക്കാരും നല്ല നിലയിൽ വരും. സർക്കാരിന് പ്രവർത്തിക്കാൻ സാവകാശം നൽകണം.
ചർച്ചയിലെ വിമർശനങ്ങൾ അതത് വകുപ്പുകളുടെ ശ്രദ്ധയിൽ പെടുത്തും. പാവങ്ങളെ തടയുന്ന രീതി ഉണ്ടാകില്ല. ജനകീയപ്രശ്നങ്ങളിൽ പൊലീസ് സ്റ്റേഷനിൽ പോകാൻ ആർക്കും തടസ്സമില്ല. എന്നാൽ മാഫിയകൾക്ക് വേണ്ടി ഒരിക്കലും പാർട്ടി പ്രവർത്തകർ ഇടപെടരുത്. കേരളത്തിൽ എല്ലാ രാഷ്ട്രീയപാർട്ടികളും ഉള്ളപ്പോൾ ആർ.എസ്.എസുകാരും പൊലീസിലുണ്ടാകാം. പൊലീസിൽ പ്രശ്നങ്ങൾ എല്ലാ കാലത്തുമുണ്ട്. അതിൽ തിരുത്തലുകളുണ്ടാകുമെന്നും കോടിയേരി ഉറപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |