ചിറയിൻകീഴ്: കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുമ്പോൾ ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായി റോഡിലൂടെ ഒഴുകുന്നു. ആറ്റിങ്ങൽ വാട്ടർ അതോറിട്ടിയുടെ കീഴിലാണ് ഈ മേഖലയിൽ കുടിവെള്ളമെത്തുന്നത്. മൂന്ന് ദിവസത്തിലൊരിക്കലാണ് ഇവിടെ വാട്ടർ സപ്ലൈയുള്ളത്.
വേനൽ കനത്തതോടെ മിക്ക വീടുകളിലും കിണറുകൾ വറ്റിവരണ്ടു. തീരദേശ ഗ്രാമപഞ്ചായത്തായതിനാൽ പല ഭാഗങ്ങളിലും കിണറുകളിൽ ഓരു കലർന്ന മലിനജലമാണ് ലഭിക്കുന്നത്. ജനങ്ങളുടെ കുടിവെള്ളത്തിനായുളള ഏക ആശ്രയം പൈപ്പ് വെള്ളമാണ്.
കേരള വാട്ടർ അതോറിട്ടി ആറ്റിങ്ങൽ ഡിവിഷന്റെ അനാസ്ഥ മൂലം ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ തീരദേശത്തും മറ്റ് പ്രദേശങ്ങളിലുമായി ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ദിവസവും പാഴായിപ്പോകുന്നത്.
രേഖാമൂലം ടോൾഫ്രീ നമ്പരിലും, നേരിട്ട് എ.ഇ, എ.എക്സ്.ഇ, ഇ.ഇ എന്നിവരോട് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഈ വേനൽക്കാലത്ത് കുടിവെള്ളം പാഴാകാതെ സംരക്ഷിക്കാൻ അധികൃതർ ഇടപെടുകയും ചോർച്ചകൾ പരിഹരിക്കാനുളള നടപടികൾ യുദ്ധകാലാടിസ്ഥാനത്തിൽ ആരംഭിക്കുകയും ആവശ്യാനുസരണം ജലവിതരണം നടത്തുകയും വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
പൈപ്പ് പൊട്ടിയത് ഇവിടെ
ഗുരുവിഹാർ, മുതലപ്പൊഴി, താഴംപള്ളി, പഴഞ്ചിറ, പുളുന്തുരുത്തി, ചിറയിൻകീഴ് താലൂക്ക് ആശുപത്രിക്ക് സമീപം
വെള്ളം കിട്ടാനില്ല
പൈപ്പ് പൊട്ടിയും ചോർച്ച കാരണവും വെള്ളം പാഴാകുന്നതുകാരണം പലഭാഗങ്ങളിലും വെള്ളം എത്തുന്നില്ലെന്ന പരാതി വ്യാപകമാണ്. മാത്രവുമല്ല, കിട്ടുന്നവർക്കാകട്ടെ നൂലുപോലെ വെള്ളം എത്തുന്ന അവസ്ഥയാണ്.
വിലയ്ക്ക് വാങ്ങി വെള്ളം
കടലിനും കായലിനും ഇടയിലുള്ള താഴംപള്ളി, പൂത്തുറ മേഖലകളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഇവിടെ പലപ്പോഴും വെള്ളം കിട്ടാത്ത ദിവസങ്ങളുണ്ടെന്ന് ഇവിടത്തുകാർ പറയുന്നു. വെള്ളം ലഭിക്കാതെ വരുമ്പോൾ വള്ളത്തിൽ കായൽ കടന്ന് വന്നാണ് പലരും വെള്ളം ശേഖരിക്കുന്നത്. കാശുകൊടുത്ത് കുപ്പിവെള്ളത്തെ ആശ്രയിക്കുന്നവരും കുറവല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |