വെഞ്ഞാറമൂട്: വേനൽ കടുക്കുമ്പോൾ വഴിയാത്രക്കാർക്ക് ദാഹമകറ്റാനും, രുചി നുകരാനുമായി പാതയോരങ്ങളിൽ പഴവർഗ, ശീതളപാനീയ കച്ചവടക്കാർ എത്തിത്തുടങ്ങി. തണ്ണിമത്തൻ, ഓറഞ്ച്, പൈനാപ്പിൾ തുടങ്ങി പഴവർഗങ്ങളാണ് സുലഭം.
ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത് തണ്ണിമത്തൻ തന്നെ. തിളച്ചുമറിയുന്ന ചൂടിൽ ഉരുകി വരുന്നവരുടെ ദാഹമകറ്റാൻ ഫുട്‌പാത്തുകളിലടക്കം തണ്ണിമത്തൻ നിറയുകയാണ്. തേടിവരുന്നവരെ ആകർഷിക്കാൻ പുതിയ വെറൈറ്റികളും വിപണിയിലുണ്ട്. സാധാരണ ലഭിക്കുന്നതിന് പുറമേ പുറം പച്ചയും അകം മഞ്ഞ നിറത്തിലുള്ളതും, പുറം മഞ്ഞയും അകം ചുവപ്പുമായ തണ്ണിമത്തനും ഇപ്പോൾ സുലഭമാണ്. ആളുകളെ ആകർഷിക്കാൻ വിവിധ ഡിസൈനുകളിൽ കച്ചവടക്കാർ ഇവ ഒരുക്കിവയ്ക്കും. തമിഴ്നാട്ടിലെ ദിണ്ഡി വനത്തിൽ നിന്നാണ് ഇപ്പോൾ തെക്കൻ കേരളത്തിൽ പ്രധാനമായും തണ്ണിമത്തൻ എത്തുന്നത്. പച്ച നിറത്തിലുള്ളത് വിശാൽ എന്ന ഇനവും അകം മഞ്ഞയായിട്ടുള്ളത് അൽ മൺ എന്ന ഇനവുമാണ്. കിരൺ എന്ന ഇനവും മാർക്കറ്റിൽ ലഭ്യമാണ്. ഒരു കിലോയ്ക്ക് 25 - 35 രൂപവരെ വിലയുണ്ട്. സീസൺ മുതലാക്കാൻ കൂടുതൽ കച്ചവടക്കാർ രംഗത്ത് വന്നിട്ടുണ്ട്. തണ്ണിമത്തൻ ജ്യൂസിനും ആവശ്യക്കാർ ഏറെയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |