കൈയേറ്റക്കാരെ ഒഴിപ്പിക്കും മാലിന്യനിക്ഷേപം തടയാൻ കാമറകൾ സ്ഥാപിക്കും
തിരുവനന്തപുരം: നേമം സോണലിലെ കുളങ്ങൾ ഉൾപ്പെടെ നഗരത്തിലെ ജലസ്രോതസുകൾ സംരക്ഷിക്കാനുള്ള പ്രഖ്യാപനങ്ങൾ ബഡ്‌ജറ്റിലുണ്ടാകുമെന്ന് നഗരസഭാ മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിലിന്റെ ഉറപ്പ്. ബഡ്‌ജറ്റിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കേണ്ടതിനാൽ മറ്റ് വിശദാംശങ്ങൾ ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബുധനാഴ്‌ചയാണ് നഗരസഭ ബഡ്‌ജറ്റ്. നേമത്തെ മാലിന്യക്കൂമ്പാരമാക്കുന്ന ജലസ്രോതസുകളെപ്പറ്റിയുളള കേരളകൗമുദി വാർത്തയെ തുടർന്നാണ് നടപടി. നഗരത്തിൽ ഒരേക്കർ വരെയുണ്ടായിരുന്ന പല കുളങ്ങളും ഇപ്പോൾ 50ഉം 40ഉം സെന്റേയുള്ളൂവെന്ന് ഡി.ആർ. അനിൽ പറഞ്ഞു. കൈയേറ്റം വ്യാപകമാണ്, കുളങ്ങളെ സംരക്ഷിക്കേണ്ടത് നഗരസഭയുടെ മുഖ്യഅജൻഡയാണെന്നും അദ്ദേഹം പറഞ്ഞു.
അമൃതിന്റെ രണ്ടാംഘട്ടിൽ ഇതുസംബന്ധിച്ച കൂടുതൽ നടപടികളുണ്ടാകും. കുളങ്ങൾക്ക് പുറമേ തോടുകളും നദികളും സംരക്ഷിക്കും. കളക്‌ടറുമായി ചർച്ച നടത്തി കുളങ്ങൾ കൈയേറിയവരെ ഒഴിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഡ്രെയിനേജ് വെള്ളം ഒഴുക്കി വിടുന്നവർക്ക് നോട്ടീസ് നൽകുമെന്നും മാലിന്യം നിക്ഷേപിക്കുന്നവരെ പിടികൂടാൻ കാമറകൾ സ്ഥാപിക്കുമെന്നും ഡി.ആർ. അനിൽ കേരളകൗമുദിയോട് പറഞ്ഞു.
ഫണ്ട് കിട്ടാനില്ല
ജലസ്രോതസുകളെ സംരക്ഷിക്കാൻ ഫണ്ട് കിട്ടാനില്ലെന്നാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആക്ഷേപം. കുളങ്ങൾ വൃത്തിയാക്കാൻ ഫണ്ട് ആവശ്യപ്പെട്ട് നിരവധി തവണ കത്ത് നൽകിയിട്ടുണ്ട്. എന്നാൽ കൗൺസിലർമാരുടെ പദ്ധതി വിഹിതത്തിൽ നിന്ന് പണം കണ്ടെത്തണമെന്നായിരുന്നു നഗരസഭയുടെ മറുപടി. കുളങ്ങൾ സംരക്ഷിക്കാനുള്ള പണം വകമാറ്റിയാൽ വാർഡിലെ മറ്റ് പണികളൊന്നും നടത്താൻ കഴിയില്ലെന്നതാണ് യാഥാർത്ഥ്യം.
അമൃത് അടക്കമുള്ള പദ്ധതികളിൽ നിന്ന് ലഭിക്കുന്ന പണം നഗരസഭ കൃത്യമായി വിനിയോഗിക്കുന്നില്ലെന്നും പണം ലാപ്‌സായി പോകുകയാണെന്നും നഗരസഭാ ബി.ജെ.പി കക്ഷി നേതാവ് എം.ആർ. ഗോപൻ പറഞ്ഞു. കുളങ്ങളുടെ തീരങ്ങളിൽ ഈവനിംഗ് പാർക്കുകൾ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനകീയ സമിതികൾ വേണം
നഗരത്തിൽ ലക്ഷങ്ങൾ മുടക്കി നവീകരിച്ച പല കുളങ്ങളും ഒരുവർഷം തികയും മുമ്പ് കാടുകയറുകയാണ്. നവീകരണത്തിനുശേഷം കുളം സംരക്ഷിക്കാനുള്ള നടപടികൾ ഉണ്ടാകാത്തതാണ് പ്രധാന കാരണം. ഇതൊഴിവാക്കാൻ ഓരോ കുളവും സംരക്ഷിക്കാൻ ജനകീയ സമിതികൾ രൂപീകരിക്കണമെന്നാണ് കൗൺസിലർമാരുടെ ആവശ്യം. കൗൺസിലറും പ്രദേശവാസികളുമായിരിക്കണം സമിതി അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |