വെള്ളനാട്: വെള്ളനാട് ഭഗവതി ക്ഷേത്രത്തിൽ 26 മുതൽ ഏപ്രിൽ 4 വരെ നടക്കുന്ന മീനഭരണി ഉത്സവ ദിവസങ്ങളിലെ തിരക്ക് കണക്കിലെടുത്ത് വെള്ളനാട് ജംഗ്ഷനിൽ നിന്ന് ക്ഷേത്രത്തിന് മുന്നിലൂടെ നാലുമുക്കിലേക്ക് പോകുന്ന റോഡിൽ നിയന്ത്രണം ഉണ്ടാകും. ഇൗ സമയങ്ങളിൽ വാഹനങ്ങൾ കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപത്തെ റോഡിലൂടെ സഞ്ചരിക്കണം.ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് വിളിച്ച അവലോകന യോഗത്തിലാണ് തീരുമാനം.
പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുകയും സി.സി ടി.വി കാമറകൾ സജ്ജീകരിക്കുകയും ചെയ്യും. പൊങ്കാല,തൂക്കം സമയങ്ങളിൽ വെള്ളനാട് ഡിപ്പോയിൽ നിന്ന് പ്രത്യേക സർവീസുകൾ ഉണ്ടാകും.ഉത്സവത്തിന് മുൻപ് പഞ്ചായത്ത് കുളം വൃത്തിയാക്കുമെങ്കിലും വെള്ളം നിറയാൻ സാദ്ധ്യത കുറവായതിനാൽ പഞ്ചായത്ത് താത്കാലിക സംവിധാനം ഒരുക്കും. അവലോകന യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ എസ്.ബിന്ദു, പി.ബിന്ദുലേഖ, ജി.സന്തോഷ് കുമാർ, വില്ലേജ് ഓഫിസർ ജോബി തോമസ്,ഫയർഫോഴ്സ്-പൊലീസ്-വാട്ടർ അതോറിട്ടി - ആരോഗ്യ വകുപ്പ് അധികൃതർ,ക്ഷേത്ര പ്രസിഡന്റ് കെ.ജനാർദ്ദനൻ നായർ,സെക്രട്ടറി എം.സുകുമാരൻ നായർ,ട്രഷറർ ടി.ശ്രീകുമാരൻ നായർ തുടങ്ങിയവർ പങ്കെടുത്തു.
ഉത്സവ മേഖലയായി പ്രഖ്യാപിക്കും.
വെള്ളനാട്:വെള്ളനാട് ഭഗവതീ ക്ഷേത്രത്തിലെ മീന ഭരണി ഉത്സവം പ്രമാണിച്ച് ക്ഷേത്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് ഉത്സവ മേഖലയായി പ്രഖ്യാപിക്കും. ഇതിനുള്ള നടപടികൾ നടക്കുന്നതായി ക്ഷേത്ര സെക്രട്ടറി എം.സുകുമാരൻ നായർ അറിയിച്ചു. ഇതിനുള്ളിലെ താത്കാലിക കടകൾക്ക് ക്ഷേത്രം തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യും.അവരെ മാത്രമേ കച്ചവടം നടത്താൻ അനുവദിക്കൂയെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |