കോവളം: ജില്ലയിലെ ഏക ശുദ്ധജല തടാകമായ വെള്ളായണി കായലിനെ സംരക്ഷിക്കാനുള്ള പദ്ധതി വൈകുന്നു. കായലിന്റെ ആഴം കൂട്ടുന്നതിനും കൈത്തോടുകൾ പുനരുജ്ജീവിപ്പിക്കുന്നതിനും കായലുമായി ബന്ധപ്പെട്ടുള്ള വിനോദ സഞ്ചാരം വികസിപ്പിക്കുന്നതിനുമായി 96.5 കോടി രൂപയുടെ ഭരണാനുമതി കിട്ടിയെങ്കിലും പദ്ധതി ചുവപ്പ്നാടയിൽ കുടുങ്ങിക്കിടക്കുകയാണ്. നാട്ടുകാരും വിവിധ സംഘടനകളും നിയമസഭാസമിതിക്കു മുൻപാകെ കായൽ നേരിടുന്ന പ്രശ്നങ്ങൾ മുൻപ് അവതരിപ്പിച്ചിരുന്നു. തുടർന്നാണ് സർക്കാർ മുന്നോട്ടുവന്നത്. വെള്ളായണി കായൽ റാംസർ പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കണമെന്ന് ശുപാർശ ചെയ്തിട്ടുണ്ടെങ്കിലും ഒന്നും നടന്നില്ല. കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളിലായാണ് വെള്ളായണി കായൽ വ്യാപിച്ചുകിടക്കുന്നത്. കായൽ രൂക്ഷമായ മലിനീകരണം നേരിടുന്നെന്നും താമരയും കുളവാഴയും ഭീഷണിയാണെന്നുമാണ് കായലിന്റെ പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനെത്തിയ നിയമസഭാ പരിസ്ഥിതി സമിതി റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. അടിഞ്ഞു കൂടിയിരിക്കുന്ന ചെളി നീക്കം ചെയ്ത് തടാകത്തിന്റെ ആഴം കൂട്ടാനും. ഇതുവഴി കൂടുതൽ ജലം ഉൾക്കൊള്ളാനും കായലിന്റെ ഇരുവശങ്ങളിലും ഭിത്തി ഇടിയുന്നത് തടയാനും കരിങ്കൽ ഭിത്തി കെട്ടാനുള്ള നടപടികളുമാണ് എങ്ങുമെത്താത്തത്. വെള്ളായണി കായലിന്റെ പ്രധാന ശ്രോതസുകളായ 64 കൈത്തോടുകളും കണ്ടെത്തി പുനരുജ്ജീവിപ്പിക്കാനും പദ്ധതിയുണ്ടായിരുന്നു.ഇതിനു പുറമേ കായലിലെ ജലം മാലിന്യമുക്തമാക്കാനുമാണ് തുക നീക്കിവച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |