വെള്ളറട: കിളിയൂർ ഉണ്ണി മിശിഹ പള്ളിമേടയിൽ നിന്ന് 2 ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്നു. കഴിഞ്ഞ ദിവസം ഉച്ചകഴിഞ്ഞ് പള്ളി വികാരി ക്രിസ്തുദാസ് പുറത്തുപോയ സമയത്താണ് മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് പണവും ഫോണും കവർന്നത്. പുതുതായി നിർമ്മിക്കുന്ന പള്ളിക്കായി ബാങ്കിൽ നിന്ന് വായ്പയെടുത്ത ഒന്നര ലക്ഷം രൂപയും പള്ളിയിലെ മൂന്നാഴ്ചത്തെ കാണിക്കയായ അൻപതിനായിരം രൂപയുമാണ് മോഷണം പോയത്. പള്ളിവികാരി തിരികെ എത്തിയപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. തുടർന്ന് വെള്ളറട പൊലീസിനെ വിവരം അറിയിച്ചു. സി.ഐ മൃദുൽ കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡ് എത്തിയെങ്കിലും മഴ പെയ്തിരുന്നതു കാരണം കൂടുതൽ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞിട്ടില്ല. വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |