തിരുവനന്തപുരം: കാരാളി അനൂപ് വധക്കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി സുമേഷിനെ ( 28 ) നഗരമദ്ധ്യത്തിൽ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാനായി വഞ്ചിയൂർ പൊലീസ് നൽകിയ അപേക്ഷ സി.ജെ.എം കോടതി നാളെ പരിഗണിക്കും.
കേസിൽ പാങ്ങോട് വട്ടക്കരിക്കം സ്വദേശി നിഹാസ് (27), പാങ്ങോട് പാലുവള്ളി സ്വദേശി റെജി (28), മാറനല്ലൂർ കണ്ടള കടയറവിള പുത്തൻവീട്ടിൽ ഷൈൻ (24) എന്നിവരെയാണ് ഒരുദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകിയത്. കസ്റ്റഡിയിൽ ലഭിച്ചാൽ ബാറിലും കൊലപാതകം നടന്ന സ്ഥലത്തും ഇവരെയെത്തിച്ച് തെളിവെടുക്കുമെന്ന് പൊലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ മാർച്ച് 30ന് രാത്രിയായിരുന്നു സംഭവം. ചാക്കയ്ക്ക് സമീപത്തെ ബാറിൽ മദ്യപിക്കാനെത്തിയ സുമേഷും സുഹൃത്ത് സൂരജും, പാർക്കിംഗിനെച്ചൊല്ലി നിഹാസും സംഘവുമായുണ്ടായ വാക്കുതർക്കമാണ് കൈയാങ്കളിയിലും കൊലപാതകത്തിലും കലാശിച്ചത്. സംഭവത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രധാന സാക്ഷികൂടിയായ സൂരജിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ സൂരജ് നൽകിയ മൊഴിയും സ്ഥലത്തെ സി.സി ടിവി ദൃശ്യങ്ങളുമാണ് സംഭവം കൊലപാതകമാണെന്ന് തെളിയാൻ ഇടയാക്കിയത്.
പ്രതികളുടെ ഫോൺകാൾ വിവരങ്ങളും മറ്റ് പശ്ചാത്തലങ്ങളും പൊലീസ് ശേഖരിച്ചെങ്കിലും മറ്റ് ക്രിമിനൽ പശ്ചാത്തലമൊന്നുമുള്ളതായി കണ്ടെത്തിയിട്ടില്ല. കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് പൊലീസെടുത്ത പെറ്റിക്കേസ് അല്ലാതെ കേസുകളൊന്നും കണ്ടെത്താനായില്ല. നിഹാസിന്റെ ഭാര്യ പ്രസവത്തിനുശേഷം നഗരത്തിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയുണ്ടായ ആഘോഷത്തിന് ബാറിലെത്തി മടങ്ങുമ്പോഴാണ് വാക്കേറ്റവും കൊലപാതകവുമുണ്ടായത്. ഷൈനിന്റെ മാതാവിന്റെ പേരിലുള്ളതായിരുന്നു കാർ. കസ്റ്റഡിയിൽ വിട്ടുകിട്ടിയശേഷം പ്രതികളെ ബാറിലും നിഹാസിന്റെ ഭാര്യ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിലും കൊലപാതകം നടന്ന സ്ഥലത്തുമെത്തിച്ച് തെളിവെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |