നാഗർകോവിൽ: കന്യാകുമാരി ജില്ലയിലെ വിവിധയിടങ്ങളിൽ കടകളിൽ ഒറ്റയ്ക്ക് ജോലി നോക്കുന്ന സ്ത്രീകളുടെ മാലപൊട്ടിക്കുന്ന മോഷ്ടാവിനെ പ്രത്യേക അന്വേഷണസംഘം പിടികൂടി. മടത്തുവിള ഫാത്തിമാ സ്ട്രീറ്റ് സ്വദേശി ആന്റണി മുത്തുവിന്റെ മകൻ സുബിനാണ് (25) പിടിയിലായത്. കുളച്ചൽ ഡിവൈ.എസ്.പി തങ്കരാമന്റെ നേതൃത്വത്തിൽ എസ്.ഐ ജോൺ ബോസ്കോയുടെ പ്രത്യേകസംഘമാണ് കഴിഞ്ഞ ദിവസം രാത്രി പ്രതിയെ അറസ്റ്റുചെയ്‌തത്. ഇയാൾ കുളച്ചൽ, കരിങ്കൽ, ഇരണിയൽ എന്നീ സ്ഥലങ്ങളിലെ കടകളിൽ ഒറ്റയ്ക്ക് ജോലിനോക്കുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്നത് പതിവായിരുന്നു. അന്വേഷണം ശക്തമാക്കിയെങ്കിലും പല സ്ഥലങ്ങളിൽ കാമുകിയുമായി ഒളിവിൽ കഴിഞ്ഞ് പ്രതി പ്രത്യേകസംഘത്തെ വലയ്‌ക്കുകയായിരുന്നു. മോഷണം നടക്കുന്ന സ്ഥലങ്ങളിലെ സി.സി ടിവി ദൃശ്യം പരിശോധിച്ചപ്പോഴാണ് പ്രതിയെക്കുറിച്ച് കൂടുതൽ വിവരം പൊലീസിന് ലഭിച്ചത്. കഴിഞ്ഞ ദിവസം രാത്രി പ്രത്യേക സംഘം കരിങ്കലിൽ വാഹന പരിശോധന നടത്തിയപ്പോഴാണ് ബൈക്കിലെത്തിയ സുബിൻ അറസ്റ്റിലായത്. പ്രതിയുടെ കൈയിൽ നിന്ന് 30 പവനും കാറും ബൈക്കും പിടിച്ചെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |