ആലപ്പുഴ: ജില്ലയിലെ നൂറനാട്, മാന്നാർ, പട്ടണക്കാട് മേഖലകളിൽ വൻ കഞ്ചാവ് വേട്ട. നിരവധി ക്രിമിനൽ കേസിലെ പ്രതികൾ അറസ്റ്റിലായി. വിവിധ ഭാഗങ്ങളിൽ നിന്നായി 2.7കിലോ കഞ്ചാവും, 4 ഗ്രാം എം.ഡി.എം.എയുമാണ് പിടികൂടിയത്. ഹരിപ്പാട് ചെറുതന മംഗലത്ത് അഭിജിത്ത് (35), ചെന്നിത്തല ചേന്നാത്ത് വീട്ടിൽ ബെൻസൺ (25), ചുനക്കര കരിമുളയ്ക്കൽ ചരുവയ്യത്ത് വിജിത്ത് (32) എന്നിവരെ കഞ്ചാവുമായും, നെട്ടൂർ തെക്കേണ്യരത്ത് ജിനു (25)വിനെ എം.ഡി.എം.എയുമായാണ് പിടികൂടിയത്. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പതിനഞ്ച് വർഷമായി ഒറീസയിൽ താമസിച്ച് കഞ്ചാവ് കൃഷി ചെയ്ത് കേരളത്തിലടക്കം വിൽപ്പന നടത്തിയിരുന്ന മൂന്നാർ സ്വദേശി ബാബു മഹജി (50)യെ പ്രത്യേക അന്വേഷണ സംഘം ഒറീസയിലെ നക്സൽ ബാധിത പ്രദേശത്ത് താമസിച്ച് ചടുലനീക്കം നടത്തി ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് ചേർത്തല ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദ്ദേശപ്രകാരം നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി എം.കെ.ബിനുകുമാറിന്റെയും, ചേത്തല ഡിവൈ.എസ്.പി ടി.ബി.വിജയന്റെയും നേതൃത്വത്തിൽ ചേർത്തല ഐ.എസ്.എച്ച്.ഒ വിനോദ്കുമാർ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ സീനിയർ സി.പി.ഒ ഉല്ലാസ്, സി.പി.ഒമാരായ പ്രവീഷ്, എബി തോമസ്, ഹരികൃഷ്ണൻ എന്നിവരടങ്ങുന്ന സംഘമാണ് ഒറിസയിലെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പിടിയിലായത് പ്രധാന കണ്ണി
ചേർത്തല:ചേർത്തലയിൽ ഒരുമാസം മുമ്പ് 13 കിലോ കഞ്ചാവുപിടിച്ച കേസിലെ തുടർഅന്വേഷണത്തിലാണ് പ്രധാന കണ്ണിയായ മൂന്നാർ സ്വദേശി ബാബു മഹ്ജി(ബാബു-50) പിടിയിലായത്.
15 വർഷം മുമ്പ് ഒഡീഷയിൽ താമസമാക്കിയ ബാബു നക്സൽ ബാധിത പ്രദേശമായ ഡാഗുഡ എന്ന സ്ഥലത്തെ മാഹ്ജി ഗോത്രവർഗത്തിലെ ഒരു സ്ത്രീയെ വിവാഹം കഴിച്ച് അവിടെ താമസമാക്കുകയായിരുന്നു.എൻ.കെ.ബാബു എന്ന ഇയാൾ ബാബു മാഹ്ജി എന്ന പേരിൽ അവിടെ താമസമാക്കി ഗോത്രവർഗ്ഗക്കാർക്ക് സഹായങ്ങൾചെയ്ത് അവരെക്കൊണ്ട് കാട് വെട്ടിത്തെളിച്ച് വർഷങ്ങളായി കഞ്ചാവ് കൃഷി നടത്തിവരുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഒഡീഷയിൽ ബാബുവിൽനിന്ന് കഞ്ചാവ് വാങ്ങി വിൽപ്പന നടത്തുന്നതിനായി അലപ്പുഴയിലേക്കെത്തിച്ച ആലപ്പുഴ വള്ളികുന്നം സ്വദേശികളായ അനന്ദു, ഫയാസ് എന്നിവരെ കഴിഞ്ഞ മാർച്ച് 24ന് തിയതി 13 കിലോ കഞ്ചാവുമായി ചേർത്തലയിൽ നിന്ന് പിടികൂടിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |